ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ഫന്റാസ്റ്റിക് ബാറ്റിംഗ്. യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147) എന്നിവര്‍ക്കു പിന്നാലെ ഋഷഭ് പന്തും (134) സെഞ്ചുറി സ്വന്തമാക്കി.
ഇന്ത്യക്കുവേണ്ടി ഋഷഭ് പന്ത് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. നേരിട്ട 146-ാം പന്തില്‍ ഋഷഭ് പന്ത് സെഞ്ചുറിയില്‍. ടെസ്റ്റ് കരിയറില്‍ പന്തിന്റെ ഏഴാം സെഞ്ചുറി. 178 പന്തില്‍ 12 ഫോറും ആറ് സിക്സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനവും പന്തിനു സ്വന്തം.
52.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ് ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ക്രീസില്‍ ഒന്നിച്ചത്. തുടര്‍ന്ന് ആദ്യദിനത്തില്‍ 85 ഓവര്വരെയും രണ്ടാം ദിനമായ ഇന്നലെ 16.5 ഓവറും ഗില്‍-പന്ത് കൂട്ടുകെട്ട് ക്രീസില്‍ തുടര്‍ന്നു. 127 റണ്‍സുമായി രണ്ടാംദിനം ക്രീസിലെത്തിയ ഗില്‍, 20 റണ്‍സ്കൂടി ചേര്‍ത്തു. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ശുഭ്മാന്‍ ഗില്ലിനെ, ഡീപ് ബാക്ക് വേഡ് സ്ക്വയര്‍ ലെഗില്‍ ജോഷ് ടോങ് കൈപ്പിടിയില്‍ ഒതുക്കി. 227 പന്തില്‍ ഒരു സിക്സും 19 ഫോറും അടക്കം 147 റണ്‍സുമായി ഗില്‍ പുറത്ത്. 301 പന്ത് നീണ്ട, 209 റണ്‍സിന്റെ ഗില്‍-പന്ത് നാലാം വിക്കറ്റ് കൂട്ടുകെട്ടും അതോടെ അവസാനിച്ചു.
ഗില്‍ പുറത്തായതോടെ ആറാം നമ്പറായി കരുണ്‍ നായര്‍ ക്രീസില്‍. 3006 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട കരുണ്‍ നായറിന് (0) അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. നേരിട്ട നാലാം പന്തില്‍ ബെന്‍ സ്റ്റോക്സിനു വിക്കറ്റ് നല്കി കരുണ്‍ മടങ്ങി. അരങ്ങേറ്റക്കാരനായ സായ് സുദര്‍ശനെയും നാലാം പന്തില്‍ ബെന്‍ സ്റ്റോക്സ് പൂജ്യത്തിനു പുറത്താക്കിയിരുന്നു. അരങ്ങേറ്റക്കാരനും തിരിച്ചുവരവുകാരനും നിരാശപ്പെടുത്തിയെന്നു ചുരുക്കം.
സ്കോര്‍ ബോര്‍ഡില്‍ 453 റണ്‍സുള്ളപ്പോള്‍ ഋഷഭ് പന്തും 454 റണ്‍സുള്ളപ്പോള്‍ ഷാര്‍ദുള്‍ ഠാക്കൂറും (1) പുറത്ത്. ഉച്ചഭക്ഷണത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ ആദ്യം മടങ്ങിയത് ജസ്പ്രീത് ബുംറ (0). പിന്നാലെ രവീന്ദ്ര ജഡേജയും (11) പ്രസിദ്ധ് കൃഷ്ണയും (1) പുറത്ത്. അതോടെ 113 ഓവറില്‍ 471 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന നിലയില്‍നിന്നാണ് 471ന് ഇന്ത്യ പുറത്തായത്. 41 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റ് നിലംപൊത്തി. ജയ്സ്വാള്‍, ഗില്‍, പന്ത് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടത് കെ.എല്‍. രാഹുല്‍ (42), രവീന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ്.
ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും (4/66) ജോഷ് ടോങും (4/86) നാലു വിക്കറ്റ് വീതം വീഴ്ത്തി.