ADVERTISEMENT
ദുബായ്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചു തകർത്ത് അമേരിക്ക. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളിൽ ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. ഇറാനെതിരേയുള്ള സൈനികനടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നു പ്രഖ്യാപിച്ച അമേരിക്ക രണ്ടു ദിവസത്തിനകം ആക്രമണം നടത്തുകയായിരുന്നു. ബി-2 സ്റ്റെൽത്ത് ബോംബറുകൾ 13,600 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചായിരുന്നു ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’എന്നു പേരിട്ട സൈനികനടപടി.
പർവതമേഖലയിൽ ഭൂമിക്കടിയിലാണ് ഫോർഡോ ആണവകേന്ദ്രം നിർമിച്ചിരിക്കുന്നത്. സ്ഫോടനത്തിനു മുന്പ് ഭൂമി തുരന്ന് എത്ര കട്ടിയേറിയതുമായ കോൺക്രീറ്റ് പ്രതിബന്ധവും മറികടന്ന് അകത്തേക്കു കടക്കാൻ കഴിവുള്ളവയാണ് ബങ്കർ ബസ്റ്റർ ബോംബുകൾ എന്നറിയപ്പെടുന്ന മാസീവ് ഓർഡനൻസ് പെനിട്രേറ്റർ (എംഒപി). 30 ടോമാഹാക്ക് മിസൈലുകളും യുഎസ് അന്തർവാഹിനികൾ തൊടുത്തു. ഫോർഡോ അടക്കമുള്ള ആണവകേന്ദ്രങ്ങളിലുണ്ടായ നാശനഷ്ടത്തിന്റെ ഉപഗ്രഹചിത്രങ്ങൾ ഇന്നലെ പുറത്തുവന്നു.
സമാധാനത്തിനു തയാറായില്ലെങ്കിൽ ഭാവിയിൽ ഇറാൻ മാരക ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലും ലോകത്തിനു ചരിത്രനിമിഷമാണു സമ്മാനിച്ചതെന്നായിരുന്നു ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ആണവകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നും ഇറാനിലെ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയേണും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനു സന്ദേശം നൽകിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം. ഇസ്രയേൽ-ഇറാൻ യുദ്ധമാരംഭിച്ച് ഒന്പതാം ദിവസമായിരുന്നു അമേരിക്ക ആക്രമണത്തിൽ പങ്കുചേർന്നത്.
ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട കാര്യം ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. എന്നാൽ, ആണവപദ്ധതികൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. അണുവികിരണമില്ലെന്നാണ് ഇറാനും യുഎൻ ആണവ സംഘടനയും അറിയിച്ചത്.
അമേരിക്കൻ ആക്രമണത്തിനെതിരേ ഇറാൻ ശക്തമായ പ്രതിഷേധം അറിയിച്ചു. അനന്തമായ പരിണതഫലം അമേരിക്ക നേരിടേണ്ടിവരുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പു നൽകി. അബ്ബാസ് അരാഗ്ചി ഇന്നലെ വൈകുന്നേരം റഷ്യയിലെത്തി സ്ഥിതിഗതികൾ അറിയിച്ചു. അമേരിക്കൻ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു.
ഇതിനിടെ, ലോകത്തിന്റെ ഊർജ ഇടനാഴി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണിത്. സൗദി, ഇറാക്ക്, കുവൈറ്റ്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഹോർമുസ് കടലിടുക്കിനെയാണ്.
ആണവകേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈൽവർഷം നടത്തി. അനവധി പോർമുനകൾ വഹിക്കാൻ കഴിയുന്ന ഖുറംഷഹർ-4 ഉൾപ്പെടെ 40 മിസൈലുകളാണ് ഇസ്രയേലിലേക്കു തൊടുത്തത്. എൺപതിലേറെ പേർക്കു പരിക്കേറ്റു. ടെൽ-അവീവിലെ ബഹുനിലക്കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ പൂർണമായും തകർന്നു. ഇറാനിലെ ഡസൻകണക്കിന് സൈനികകേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ തിരിച്ചടിച്ചു. 30 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
Tags : #Operation Midnight Hammer