ADVERTISEMENT
ടെഹ്റാൻ : ആണവ കേന്ദ്രങ്ങൾ ഉൾപ്പടെ ആക്രമിക്കപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലെ ടെൽ അവീവ്, ജറുസലേം, ഹൈഫ അടക്കം പത്തു സുപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകൾ മുഴങ്ങുന്നുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്.
ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനങ്ങളോട് ഷെൽട്ടറിലേക്കും സുരക്ഷിത മേഖലകളിലേക്കും മാറാൻ നിർദേശം നൽകി. ഇറാന്റെ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
ഇസ്രയേലിലെ സുപ്രധാന വിമാനത്താവളമായ ബെൻ ഗ്യൂറോൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ആക്രമണത്തിന് പിന്നാലെ ന്യൂയോർക്കിലും വാഷിംഗ്ടണിലും സുരക്ഷ ശക്തമാക്കി.
ഇറാൻ ചർച്ചയ്ക്ക് തയാറാകണമെന്നും ഇല്ലെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫാൻ എന്നീ ആണവനിലയങ്ങളിൽ കനത്ത നാശം സംഭവിച്ചിരുന്നു.
ബി റ്റു ബോംബർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ജിബിയു 57 ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചത്. ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ളതാണ് ഇവ. ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം.
Tags :