ADVERTISEMENT
ജനീവ: ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ ജനീവയിൽ നടത്തിയ ആണവചർച്ചയിൽ പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കുന്നതിലേക്കു നയിക്കുന്ന തിരുമാനങ്ങളുണ്ടായില്ല. ഇസ്രയേൽ ആക്രമണം നിർത്താതെ നയതന്ത്രത്തിനില്ലെന്ന് ഇറാൻ നിലപാടെടുത്തു. ചർച്ച തുടരാൻ ഇറാൻ സന്നദ്ധത അറിയിച്ചതാണ് ഏക ഗുണഫലം. അതേസമയം, അടുത്ത ചർച്ച എന്നുണ്ടാകുമെന്നതിൽ വ്യക്തതയില്ല.
ബ്രിട്ടീഷ്, ഫ്രഞ്ച്, ജർമൻ വിദേശകാര്യമന്ത്രിമാരായ ഡേവിഡ് ലാമി, ഷോൺ ബാരറ്റ്, ജൊഹാൻ വാഡെഫുൽ, യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് എന്നിവരാണ് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തിയത്.
ആണവകരാർ ഉണ്ടാക്കുന്നതിന് അമേരിക്കയുമായി ചർച്ച പുനരാരംഭിക്കാൻ ഇറാൻ തയാറാകണമെന്ന് യൂറോപ്യൻ ശക്തികൾ ആവശ്യപ്പെട്ടു. ആണവപദ്ധതികൾക്കു പുറമേ പാശ്ചാത്യശക്തികൾക്ക് ഉത്കണ്ഠയുള്ള എല്ലാ വിഷയങ്ങളിലും ചർച്ചയാകാമെന്നാണ് ഇറാൻ മറുപടി നല്കിയത്. എന്നാൽ അതിനു മുന്പായി ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറാനുമായി ചർച്ച നടത്തുന്നതിനു മുന്പായി യൂറോപ്യൻ നേതാക്കൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ബന്ധപ്പെട്ടിരുന്നു. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക തയാറാണെന്ന് റൂബിയോ അറിയിച്ചെന്നാണ് റിപ്പോർട്ട്.
ആണവകരാറിന് ഇറാനെ നിർബന്ധിച്ച് പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യൂറോപ്യൻ ശക്തികളുടെ നീക്കങ്ങൾ. അതേസമയം, ഇറാനുമായി ഉടനൊരു വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചേക്കില്ലെന്നാണ് ചില യൂറോപ്യൻ നയതന്ത്രജ്ഞർ സൂചിപ്പിച്ചത്.
Tags :