ADVERTISEMENT
ലണ്ടൻ: പലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് രണ്ടു വിമാനങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തി. സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫെഡ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ബ്രൈസ് നോർട്ടൻ റോയൽ എയർഫോഴ്സ് താവളത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പലസ്തീൻ ആക്ഷൻ എന്ന സംഘടനയിലെ രണ്ടു പേരാണ് താവളത്തിൽ കടന്നത്. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാനും സൈനികരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്ന രണ്ടു വിമാനങ്ങളിൽ ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുകയും ഇരുന്പുദണ്ഡുകൊണ്ട് അടിക്കുകയും ചെയ്തു.
ഗാസ യുദ്ധത്തിൽ ബ്രിട്ടനു നേരിട്ടു പങ്കുള്ളതുകൊണ്ടാണ് ഇത്തരം പ്രതിഷേധമെന്ന് പലസ്തീൻ ആക്ഷൻ സംഘടന അറിയിച്ചു. ഗാസയിലെ സൈനികനടപടിയെ പരസ്യമായി അപലപിക്കുന്പോഴും ബ്രിട്ടീഷ് സർക്കാർ ഇസ്രയേലിന് ആയുധം നല്കുന്നതായി സംഘടന ആരോപിച്ചു.
വ്യോമസേനാ താവളത്തിലുണ്ടായ സംഭവം ലജ്ജാകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പ്രതികരിച്ചു. ബ്രിട്ടീഷ് പ്രതിരോധ വകുപ്പും പോലീസും അന്വേഷണമാരംഭിച്ചു.
Tags :