ADVERTISEMENT
ഫ്ളോറിഡ: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. അതേസമയം, പുതിയ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല.
ആക്സിയം മിഷന്-4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്നുമാണ് നാസ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ നാസ ആഗ്രഹിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്നും നാസ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.
ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്റെ ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.
ആക്സിയം 4 ദൗത്യസംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ മേയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ജൂണ്‍ 8, 10, 11 തീയതികളിലും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല.
ആദ്യം കാലവസ്ഥാപ്രശ്നങ്ങളും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ മര്‍ദവ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാന്‍ ഒടുവില്‍ കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്.