ADVERTISEMENT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാനോളം പുകഴ്ത്തി സ്വാഗതപ്രസംഗകന്. പുകഴ്ത്തല്‍ അതിരുവിട്ടപ്പോള്‍ കുറിപ്പ് കൊടുത്ത് പ്രശ്നം പരിഹരിച്ച് സംഘാടകര്‍. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ വായനവാരാഘോഷ ചടങ്ങിലായിരുന്നു സംഭവം.
മുഖ്യമന്ത്രിക്കു സ്വാഗതം പറഞ്ഞ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ വൈസ് ചെയര്മാന് എന്‍. ബാലഗോപാലാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, നിങ്ങള്‍ കേരളത്തിന്റെ ഒരു ഗിഫ്റ്റാണ്, വരദാനമാണ്. എകെജിയെ സ്മരിക്കാറുള്ളത് പാവപ്പെട്ടവരുടെ പടത്തലവന് എന്നാണ്. ഞങ്ങള്‍ പിണറായി വിജയനെ സ്മരിക്കുന്നത് പാവപ്പെട്ടവരുടെ അത്താണിയെന്നാണ്ബാലഗോപാല് പറഞ്ഞു.
പുകഴ്ത്തലും പ്രസംഗവും നീണ്ടപ്പോള്‍ പ്രശ്നമാകുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍ ഇടപെട്ടത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഒരു കുറിപ്പെഴുതി സ്വാഗതപ്രസംഗകന്റെ കൈയില്‍ കൊടുക്കുകയായിരുന്നു.
കുറിപ്പ് ലഭിച്ചതും സ്വാഗതപ്രസംഗകന് “നിര്‍ത്താം, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരും. അത് അദ്ദേഹത്തിന്റെ പ്രസംഗത്തെയും ബാധിക്കും. എനിക്ക് അദ്ദേഹത്തെ പേടിയാണ്” എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിക്കുകയായിരുന്നു.
Tags : Chief Minister pinarayi vijayan