ADVERTISEMENT
മലപ്പുറം: നിലന്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേർ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടർമാരിൽ 81,007 ഉം 1,18,750 സ്ത്രീകളിൽ 93,658 ഉം എട്ട് ട്രാൻസ്ജെൻഡേഴ്സിൽ രണ്ടു പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ 23ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ശേഷം 263 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ചുങ്കത്തറയിൽ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാർത്തോമ സ്കൂളിലെ സ്ട്രോംഗ് റൂമിൽ പൂട്ടി സീൽ ചെയ്തു. കേന്ദ്രസേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിംഗ് സൂപ്രവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സ്റ്റാഫ് എന്നിവരെയും ഏഴ് എആർഒമാരെയും കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്.
Tags : nilambur election results