ADVERTISEMENT
ന്യൂഡൽഹി: ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ 2030 ആകുന്പോഴേയ്ക്കും ആഗോളതലത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകൾ.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ നിർമാണം പത്തിരട്ടിയിലധികം വർധിച്ച് 2.5 ദശലക്ഷം യൂണിറ്റായി ഉയരുമെന്നും ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
ചൈന, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ രണ്ടു ലക്ഷം യൂണിറ്റ് കാറുകളാണ് ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. അതേസമയം ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹന കയറ്റുമതിയുമായി മത്സരിക്കണമെങ്കിൽ ഇന്ത്യൻ കന്പനികൾ ചെലവ് കുറയ്ക്കേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ടാറ്റ മോട്ടോർസ്, എംജി മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ കന്പനികളാണ് ഇന്ത്യയിലെ 90 ശതമാനം ഇലക്ട്രിക് വാഹനങ്ങളും കൈയടക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി, ഇലക്ട്രിക് വാഹന നിർമാതാക്കൾക്കുള്ള സർക്കാർ പ്രോത്സാഹനം, വ്യാപാര നയം തുടങ്ങിയ കാര്യങ്ങൾ രാജ്യത്ത് ഇലക്ട്രിക് വാഹന നിർമാണത്തിന് കൂടുതൽ പ്രോത്സാഹനമുണ്ടാക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
Tags :