ADVERTISEMENT
ന്യൂയോർക്ക്: യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല. ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ് പലിശ നിലനിർത്തിയത്. കഴിഞ്ഞ ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ പരിഷ്കരിച്ചിട്ടില്ല. നിരക്കുകളിൽ മാറ്റമില്ലാതെ തുടർച്ചയായ നാലാമത്തെ പണനയ യോഗമാണ്. കമ്മിറ്റി ഈ തീരുമാനത്തെ ഏകകണ്ഠമായി പിന്തുണച്ചു.
പലിശനിരക്ക് കുറയ്ക്കണമെന്ന ശക്തമായ സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് നിരന്തരമുണ്ടായിട്ടും ഗൗനിക്കാതെയാണ് ഫെഡിന്റെ തീരുമാനം.
യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പണപ്പെരുപ്പം ഒരു പരിധിവരെ ഉയർന്നതായി ഫെഡ് സൂചിപ്പിച്ചു. തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന നിലയിലാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷാവസാനം രണ്ടു നിരക്കുകുറവുകൾ ഉണ്ടായേക്കാമെന്ന് ഫെഡ് സൂചിപ്പിച്ചു. യുഎസിൽ പണപ്പെരുപ്പം വർധിക്കുമെന്നും സാന്പത്തിക വളർച്ച ഇടിയുമെന്നുമാണ് ഫെഡിന്റെ വിലയിരുത്തൽ.
പലിശ കുറയ്ക്കാൻ തയാറാകാത്ത യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെ ട്രംപ് വീണ്ടും ‘മണ്ടൻ’ എന്ന് പരസ്യമായി ആക്ഷേപിച്ചു. മീറ്റിംഗിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനു മുന്പാണ് ട്രംപ് ഫെഡ് ചെയർമാനെ ആക്ഷേപിച്ചത്.