ADVERTISEMENT
ലീഡ്സ്: രോഹിത് ശര്‍മ, വിരാട് കോഹ്ലി കാലഘട്ടത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാരഥികളാകാന്‍ തങ്ങള്‍ തയാറാണെന്നു വ്യക്തമാക്കി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ സംഘത്തിന്റെ ക്ലാസിക് പ്ലേ.
ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാൾ (101), ശുഭ്മാൻ ഗിൽ (127 നോട്ടൗട്ട് ) എന്നിവരുടെ സെഞ്ചുറിയും ഋഷഭ് പന്തിന്റെ (65 നോട്ടൗട്ട് ) അർധസെഞ്ചുറിയും കെ.എൽ. രാഹുലിന്റെ (42) പ്രകടനവും ചേർന്നപ്പോൾ ആദ്യദിനം ഇന്ത്യൻ യുവതാരങ്ങളുടെ ബാറ്റിംഗ് ഉത്സവം.
85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റണ്‍സ് എന്ന ശക്തമായ നിലയിൽ ഇന്ത്യ ഒന്നാം ദിനം ക്രീസ് വിട്ടു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സിൽ സെഞ്ചുറി നേടുന്ന നാലാമത് ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ. വിജയ് ഹസാരെ, സുനിൽ ഗാവസ്കർ, വിരാട് കോഹ്ലി എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റർ.
<b>ജയ ജയ ജയ്സ്വാള്‍ </b>
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലുമായിരുന്നു ഓപ്പണിംഗ് ഇറങ്ങിയത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ജയ്സ്വാള്‍ ആക്രമിച്ചു കയറി. എന്നാല്‍, രാഹുല്‍ ഗിയര്‍ മാറിയതോടെ ജയ്സ്വാള്‍ ചുവടുമാറി. 24.5-ാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 78 പന്തില്‍ എട്ട് ഫോറിന്റെ സഹായത്തോടെ 42 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍ മടങ്ങി.
എന്നാല്‍, ക്രീസില്‍ തുടര്‍ന്ന ജയ്സ്വാള്‍ നേരിട്ട 96-ാം പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷമായിരുന്നു ജയ്സ്വാളിന്റെ അര്‍ധശതകം. സെഞ്ചുറിയിലേക്കു കുതിക്കുന്നതിനിടെ ചെറിയ പരിക്ക് ജയ്സ്വാളിനെ വലച്ചു.
86ല്‍ നില്ക്കുമ്പോള് കൈമരപ്പിനെത്തുടര്ന്ന് ജയ്സ്വാള്‍ ശുശ്രൂഷതേടി. 91ല്‍നിന്ന് തുടര്‍ച്ചയായി രണ്ടു ഫോറിലൂടെ 99ല്‍ എത്തിയ ജയ്സ്വാള്‍ സിംഗിളിലൂടെ സെഞ്ചുറി തികച്ചു. 23കാരനായ ഇടംകൈയന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി. നേരിട്ട 144-ാം പന്തിലായിരുന്നു ജയ്സ്വാളിന്റെ സെഞ്ചുറി നേട്ടം.
ചായയ്ക്കുശേഷം തിരിച്ചെത്തി ഒരു റണ്‍കൂടി നേടാനേ ജയ്സ്വാളിനു സാധിച്ചുള്ളൂ. 215/2 എന്ന നിലയില്‍ ചായയ്ക്കു പിരിഞ്ഞശേഷം തിരിച്ചെത്തി, ആറ് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നപ്പോള്‍ ജയ്സ്വാള്‍ പുറത്ത്.
158 പന്തില്‍ ഒരു സിക്സും 16 ഫോറും അടക്കം 101 റണ്‍സ് നേടിയ ജയ്സ്വാളിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ബൗള്‍ഡാക്കി. ശുഭ്മാന്‍ ഗില്ലിന് ഒപ്പം മൂന്നാം വിക്കറ്റില്‍ 129 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് ജയ്സ്വാള്‍ മടങ്ങിയത്.
ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്സില്ത്തന്നെ സെഞ്ചുറി സ്വന്തമാക്കാന്‍ ജയ്സ്വാളിനു സാധിച്ചെന്നതും ശ്രദ്ധേയം. വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ആദ്യ ടെസ്റ്റില്‍ 50+ സ്കോര്‍ നേടാന്‍ ജയ്സ്വാളിനു സാധിച്ചു. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ ജയ്സ്വാളിനു കഴിയാതിരുന്നത്.
<b>ക്യാപ്റ്റന്‍ ഗില്‍, റിക്കാര്‍ഡ് </b>
കെ.എല്‍. രാഹുല്‍, സായ് സുദര്ശന് (0) എന്നിവര്‍ അഞ്ച് പന്തിന്റെ ഇടവേളയില്‍ പുറത്തായതോടെ 92/2 എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. നാലാം നമ്പറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി.
ജയ്സ്വാളിനു പൂര്‍ണപിന്തുണ നല്‍കുന്നതിനൊപ്പം കൃത്യമായി സ്കോര്‍ ഉയര്‍ത്തുന്നതിലും ഗില്‍ മികവുപുലര്‍ത്തി. നേരിട്ട 56-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 140-ാം പന്തിൽ ബൗണ്ടറിയിലൂടെ ഗിൽ സെഞ്ചുറി പിന്നിട്ടു. ടെസ്റ്റിൽ ഗില്ലിന്റെ ആറാം സെഞ്ചുറി.
ക്യാപ്റ്റനായും നാലാം നമ്പറായുമുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ 50+ സ്കോര്‍ നേടാന്‍ ഗില്ലിനു സാധിച്ചെന്നതും ശ്രദ്ധേയം. വിരാട് കോഹ്ലി ഒഴിച്ചിട്ട ബാറ്റിംഗ് സ്ഥാനമാണ് നാലാം നമ്പര്‍.
കോഹ്ലിക്കുശേഷം എംആര്‍എഫ് ബാറ്റ് കൈയിലേന്തുന്ന ഗില്‍, ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന മൂന്നാമത് ഇന്ത്യക്കാരനാണ്. സി.കെ. നായിഡു (1932, ലോഡ്സ്), ജസ്പ്രീത് ബുംറ (2022, എഡ്ജ്ബാസ്റ്റണ്) എന്നിവരായിരുന്നു മുമ്പ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയവര്‍. ഇംഗ്ലണ്ട് മണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും 25കാരനായ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.
<b>സായ് ഡക്ക് </b>
ഇന്ത്യക്കായി സായ് സുദര്ശന് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നതിനും ഇന്നലെ ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. ഇന്ത്യയുടെ 317-ാം ടെസ്റ്റ് കളിക്കാരനാണ് സായ് സുദര്ശന്. മൂന്നാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തി, നേരിട്ട നാലാം പന്തില്‍ സായ് സുദര്ശന് പൂജ്യത്തിനു പുറത്തായി. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന 18-ാമനാണ് സായ് സുദര്ശന്. മൂന്നാം നമ്പറില്‍ അരങ്ങേറി പൂജ്യത്തിനു പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരവും.
Tags :