ADVERTISEMENT
വാഷിംഗ്ടണ്‍ ഡിസി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ടീമായ യുവന്റസിനു മിന്നും ജയം. യുഎഇ ക്ലബ്ബായ അല്‍ ഐന്‍ എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് യുവന്റസ് തകര്‍ത്തു. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ യുവന്റസിനായി റാന്‍ഡല്‍ കോലോ മുവാനി (11', 45+4'), ഫ്രാന്‍സിസ്കോ കോണ്സയ്കോ (21', 58') എന്നിവര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി. കെനന്‍ യുല്ഡിസിന്റെ (31') വകയായിരുന്നു മറ്റൊരു ഗോള്‍.
ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റി 2-0നു മൊറോക്കന്‍ ക്ലബ്ബായ വൈഡാഡ് എസിയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ യുവന്റസിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മൂന്നു പോയിന്റ് വീതമായി.
സാബിക്കു സമനില തുടക്കം; എംബപ്പെ ഇറങ്ങിയില്ല
സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലക സ്ഥാനത്ത് സാബി അലോണ്‍സോയ്ക്കു സമനില തുടക്കം. ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി 1-1നു റയല്‍ മാഡ്രിഡിനെ കുടുക്കി. സ്റ്റോപ്പേജ് ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ഫെഡറിക്കോ വാല്വെര്ഡെയ്ക്കു സാധിക്കാതെ വന്നതോടെയാണ് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയത്. 62,415 ആരാധകര്‍ ഗാലറിയില്‍ എത്തിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് നിരാശപ്പെടുത്തി.
ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് സൂപ്പർ താരം കിലിയൻ എംബപ്പെ റയലിനുവേണ്ടി ഇറങ്ങിയില്ല. ലിവര്‍പൂളില്‍നിന്ന് എത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് റയലിനായി അരങ്ങേറി. ഗോള്‍സാലോ ഗാര്‍സിയയുടെ (34') വകയായിരുന്നു റയലിന്റെ ഗോള്‍. റൂബന്‍ നെവസ് (41' പെനാല്‍റ്റി) അല്‍ ഹിലാലിനുവേണ്ടിയും സ്കോര്‍ ചെയ്തു.
ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബായ സാല്‍സ്ബര്‍ഗ് 2-1നു മെക്സിക്കന്‍ ടീമായ പച്ചുകയെ തോല്‍പ്പിച്ചു. മൂന്നു പോയിന്റുമായി സാല്‍സ്ബര്‍ഗ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.