ADVERTISEMENT
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ പ്രമുഖ ആശുപത്രിയിലടക്കം ഇറാന്റെ മിസൈൽ ആക്രമണം. ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിയും ടെൽ അവീവിനു സമീപമുള്ള ജനവാസ കേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. 271 പേർക്കു പരിക്കേറ്റു.
ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ആശുപത്രി ആക്രമണത്തിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി. ഖമനയ് ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്സ് പറഞ്ഞു.
ബേർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിനു പുറമേ ടെൽ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാൻ, ഹോളോൺ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ച് ബഹുനിലക്കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. സൊറോക്ക ആശുപത്രിയിലെ അത്യാസന്ന നിലയുള്ളവരൊഴികെയുള്ള രോഗികളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു.
തെക്കൻ ഇസ്രയേലിലെ പത്തു ലക്ഷം പേർ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ്, ആയിരത്തിലേറെ ബെഡ്ഡുകളുള്ള സൊറോക്ക. ഇറേനിയൻ ആക്രമണത്തിൽ ആശുപത്രിയിൽ മാത്രം 70 പേർക്കു പരിക്കേറ്റു. ആശുപത്രിക്കു സമീപമുള്ള സൈനികകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ, ആശുപത്രിതന്നെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന അറിയിച്ചു.
തുടർച്ചയായ ഏഴാം ദിനവും ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ വ്യോമാക്രമണമാണുണ്ടായത്. ഇറാനിലെ ആണവ പ്ലാന്റിൽ ഉത്പാദന കേന്ദ്രത്തിൽ ഇസ്രേലി സേന ആക്രമണം നടത്തി. റേഡിയേഷൻ ഭീഷണി ഇല്ലെന്നാണ് ഇറേനിയൻ സർക്കാർ ടിവി അവകാശപ്പെട്ടത്. ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് അരാക് സ്ഥിതി ചെയ്യുന്നത്.
യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിച്ചെന്നും ഇസ്രേലി സേന അറിയിച്ചു. ഇറാനിൽ ഇതുവരെ 639 പേർ കൊല്ലപ്പെട്ടു. ഇവരിൽ 263 പേർ സാധാരണക്കാരാണ്. 1300 പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ 24 പേരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആണവ ചർച്ചനടത്തുമെന്നാണു റിപ്പോർട്ട്. ജനീവയിലാണു കൂടിക്കാഴ്ച. ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
മോസ്കോയുടെ നിർദേശങ്ങൾ ഇറാൻ, ഇസ്രയേൽ, അമേരിക്ക രാജ്യങ്ങളുമായി പങ്കുവച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖമനയിയെ വധിച്ചാൽ റഷ്യയുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, അത്തരം സാധ്യതയെക്കുറിച്ച് ചർച്ച നടത്താൻ താത്പര്യമില്ലെന്നായിരുന്നു പുടിന്റെ മറുപടി.
Tags :