ADVERTISEMENT
മുണ്ടൂർ (പാലക്കാട്): കയറംകോട് നൊച്ചുപ്പുള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഗൃഹനാഥനെ കാട്ടാന വീട്ടുമുറ്റത്തു വച്ചു ചവിട്ടിക്കൊന്നു. ഞാറക്കോട് വീട്ടിൽ രാമന്റെ മകൻ കുമാരൻ (61) ആണ് ഇന്നലെ പുലർച്ചെ നാലോടെ ആനയുടെ ചവിട്ടേറ്റു മരിച്ചത്.
പുറത്തു ശബ്ദം കേട്ടതിനെത്തുടർന്ന് വാതിൽ തുറന്നു പുറത്തിറങ്ങിയ കുമാരനെ വീടിനു സമീപം നിന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടു വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആന കുമാരനെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു.
കുമാരന്റെ ദേഹത്തും തലയിലുമാണ് ചവിട്ടേറ്റത്. വീട്ടുകാർ ബഹളംവച്ചതോടെ ഇരുട്ടിലേക്കു മാറിയ ആന തൊട്ടടുത്ത കാട്ടിൽ ഏറെനേരം നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ഈ പ്രദേശത്തു കാട്ടാന ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കുമാരന്റെ മൃതദേഹം വിട്ടുകൊടുക്കാൻ നാട്ടുകാരും ബന്ധുക്കളും തയാറായില്ല. ജില്ലാ കളക്ടർ ജി. പ്രിയങ്ക സ്ഥലത്തെത്തി ചർച്ച നടത്തിയിട്ടും പരിഹാരം കാണാനായില്ല. തുടർന്നു വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഇടപെടലിനെത്തുടർന്ന് കർഷകർ തങ്ങളുടെ വിഷമതകൾ അധികാരികൾക്കു മുമ്പിൽ വച്ചു. തുടർന്നു കളക്ടറുമായി ചർച്ച നടത്തി.
വൈകുന്നേരം പ്രദേശവാസികളുടെ യോഗം വിളിച്ച്, പ്രശ്നങ്ങൾ ചർച്ചചെയ്യാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എ. പ്രഭാകരൻ എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.
കുമാരന്റെ ഭാര്യ: ലത. മക്കൾ: രജിത, രതീഷ്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഭവനത്തിലെ പൊതുദർശനത്തിനുശേഷം ഐവർമഠത്തിൽ സംസ്കരിച്ചു.
Tags :