ADVERTISEMENT
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ കൂടി കെ എസ് ആർടിസി ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കുന്നു. ഇന്ന് മുതൽ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ യൂണിറ്റുകളിലാണ് ട്രാവൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടു മാസം മുമ്പേ ട്രാവൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റ പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷമാണ് മറ്റ് മൂന്ന് ജില്ലകളിലെ യൂണിറ്റുകളിലേക്കുകൂടി ട്രാവൽ കാർഡ് വ്യാപിപ്പിക്കുന്നത്.
തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നേരത്തെ ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കിയിരുന്നു. ആൻഡ്രോയിഡ് സംവിധാനം ഉള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ ഡിവൈസുകളിലാണ് ട്രാവൽ കാർഡ് സംവിധാനം കെ എസ് ആർടിസി സജ്ജീകരിച്ചിരിക്കുന്നത്.
ബസ് കണ്ടക്ടർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, യൂണിറ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ട്രാവൽ കാർഡ് യാത്രക്കാർക്ക് ലഭ്യമാക്കും. 50 രൂപയാണ് ചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാർജ് ചെയ്യാം. ഈ കാർഡ് ഉടമസ്ഥന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർക്കും ഉപയോഗിക്കാം.
1000 രൂപയ്ക്ക് ചാർജ് ചെയ്താൽ40 രുപയുടെയും 2000 രൂപയ്ക്ക് ചാർജ് ചെയ്താൽ 100 രൂപയുടെയും ബോണസ് ആനുകൂല്യം ലഭിക്കും. കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം ഉടമയ്ക്കാണ്. കാർഡ് പ്രവർത്തനക്ഷമമല്ലാതായാൽ യൂണിറ്റുമായി ബന്ധപ്പെടണം.
അഞ്ചു ദിവസത്തിനകം പ്രവർത്തനക്ഷമമാകും. കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റി നല്കില്ല. പുതിയ കാർഡ് എടുക്കുമ്പോൾ നശിച്ച കാർഡിലെ ബാക്കി തുക കൂടി പുതിയ കാർഡിൽ കൂട്ടി ചേർക്കും. സംസ്ഥാനമൊട്ടാകെ ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
Tags :