ADVERTISEMENT
ടെൽ അവീവ്: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗിൽ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു.
ഏതാണ്ട് 30 മിസൈലുകളാണ് ഇന്നലെ രാവിലെ ഇസ്രയേലിനു നേർക്കു വന്നത്. ബേർഷെബ നഗരത്തിലെ സൊറോക്ക മെഡിക്കൽ സെന്റർ, ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ അടക്കം നാലു സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. 271 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 71 പേർക്കു പരിക്കേറ്റത് ആശുപത്രി ആക്രമണത്തിലാണ്.
തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക്ക മെഡിക്കൽ സെന്റർ. ആയിരം കിടക്കകളുള്ള ആശുപത്രിയുടെ സേവനം പത്തു ലക്ഷം പേർ പ്രയോജനപ്പെടുത്തുന്നു. ഗാസ യുദ്ധത്തിൽ പരിക്കേൽക്കുന്ന ഇസ്രേലി സൈനികരെ ഇവിടെ ചികിത്സിക്കാറുണ്ട്.
രോഗികളെ മാറ്റി
മിസൈൽ നേരിട്ടു പതിച്ച് ആശുപത്രിയുടെ പല ഭാഗത്തും വലിയ നാശമുണ്ടായി എന്നാണ് ഇസ്രയേൽ അറിയിച്ചത്. ആശുപത്രി അടയ്ക്കുകയും ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റാശുപത്രികളിലേക്കു മാറ്റുകയും ചെയ്തു. അതേസമയം, ആശുപത്രിക്കു സമീപമുള്ള ഇസ്രേലി സൈനിക കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്നാണ് ഇറേനിയൻ നേതൃത്വം അവകാശപ്പെട്ടത്.
കനത്ത വില നല്‍കേണ്ടിവരും: നെതന്യാഹു
ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഇസ്രേലി നേതൃത്വം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. ഇറാൻ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇറേനിയൻ നേതാവ് ആയത്തൊള്ള അലി ഖമനയ് ഇനി ജീവനോടെ തുടരാൻ പാടില്ലെന്ന് ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.
സ്റ്റോക്ക് എക്സ്ചേഞ്ച്
കെട്ടിടത്തിനു നാശം
ഇറേനിയൻ മിസൈൽ പതിച്ച് ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു വലിയ നാശമുണ്ടായി. ടെൽ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാൻ, ഹോളോൺ എന്നിവിടങ്ങളിലും മിസൈലുകൾ പതിച്ച് ബഹുനിലക്കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.