ADVERTISEMENT
ബാങ്കോക്ക്: തായ്ലന്ഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയുടെ രാജിക്കായി രാജ്യത്ത് മുറവിളികൾ ഉയരുന്നു. കംബോഡിയയുടെ മുൻ നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനുമായ ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതിനെത്തുടർന്നാണ് രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുന്നത്. അതിർത്തിതർക്കത്തെ സംബന്ധിച്ചായിരുന്നു സംഭാഷണം. സംഭാഷണം ഹുൻ സെൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവം ആയുധമാക്കി പ്രധാന പാർട്ടി പയേതുങ്താൻ നേതൃത്വം നൽകുന്ന സഖ്യകക്ഷി സർക്കാരിൽനിന്നു പിന്മാറിയതോടെ പ്രധാന മന്ത്രി ഇന്നലെ പരസ്യമായി രാജ്യത്തോടു മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. കംബോഡിയയോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം മുൻപും വലതുപക്ഷ പാർട്ടികളിൽനിന്ന് പയേതുങ്താൻ നേരിട്ടിട്ടുണ്ട്.
ഹുൻ സെന്നിനെ അങ്കിൾ എന്ന് പയേതുങ്താൻ അഭിസംബോധന ചെയ്യുന്നതും സൈനിക നടപടിക്കുശേഷം നടപ്പാക്കിയ അതിർത്തിയിലെ നിയന്ത്രണങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതുമാണ് ഫോൺ സംഭാഷണത്തിലുള്ളത്.
എന്നാൽ, താൻ തന്ത്രപരമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചതാണെന്നും സെന്നിനെ ഇനി വിശ്വസിക്കില്ലെന്നും പയേതുങ്താൻ ഷിനവത്ര പ്രതികരിച്ചു.
Tags : Prime Minister's Thailand phone