ADVERTISEMENT
ലണ്ടൻ: ഗർഭച്ഛിദ്രം നിയമവിധേയമാക്കി യുകെ പാർലമെന്റ്. ഗർഭഛിദ്രം കുറ്റകരമാക്കിയിരുന്ന 19-ാം നൂറ്റാണ്ടിലെ നിയമമാണു പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ് റദ്ദാക്കിയത്. ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് പ്രാരംഭ അംഗീകാരം നേടിയത്.
24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം. രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു. 24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്. 24 ആഴ്ചകൾക്കുശേഷം ഭ്രൂണത്തെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന വൈദ്യശാസ്ത്ര വിദഗ്ധർ ശിക്ഷിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. എന്നാൽ, നിലവിലെ ഭേദഗതി ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ എത്തുന്ന അവസരത്തിൽ ഇത് വീണ്ടും ദേദഗതി ചെയ്യപ്പെടുകയോ പരാജയപ്പെടുയോ ചെയ്യാം.
നിലവിലെ നിയമം ഉപയോഗിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 100 സ്ത്രീകൾക്കെതിരേ അന്വേഷണങ്ങൾ നടന്നിരുന്നുവെന്ന് ലേബർ പാർട്ടി അംഗം ടോണിയ അന്റോണിയാസി പറഞ്ഞു. അകാലജനനം നൽകിയവരും പീഡകരായ പങ്കാളികളുടെ നിർബന്ധത്തിനു വഴങ്ങി ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നവരും ഇതിലുൾപ്പെടുന്നുണ്ട്. കാലഹരണപ്പെട്ട അബോർഷൻ നിയമങ്ങളാണ് ഇതിനെല്ലാം കാരണമെന്നും അത്തരം അനീതികളും ക്രൂരതകളും അവസാനിക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ, ധൃതി പിടിച്ച് ഇതു പാസാക്കുകയാണെന്നും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഇതിനുണ്ടാകാമെന്നും മറ്റു നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. നിയമം പ്രാബല്യത്തിലായാൽ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെപ്പോലും യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ ഇല്ലാതാക്കാൻ സ്ത്രീകൾക്കു കഴിയുമെന്ന് കണ്സർവേറ്റീവ് അംഗം റെബേക്കാ പോൾ വ്യക്തമാക്കി.
മനഃപൂർവം ഗർഭം അലസിപ്പിക്കുന്നത് കുറ്റകരമാക്കുന്ന 1861ലെ നിയമം ചില പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന തരത്തിൽ 1961ൽ പൊളിച്ചെഴുതിയിരുന്നു. എന്നിരുന്നാലും യഥാർഥ നിയമത്തിലുണ്ടായിരുന്ന ക്രിമിനൽ നിരോധനം നിലനിർത്തുകയായിരുന്നു.
Tags : Abortion Law in UK