ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് പുതിയ കരട് നിയമം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്ത് വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിർമിതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമം. വ്യോമപാതയ്ക്കു തടസമാകുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണമെന്നോ അവയുടെ ഉയരം കുറയ്ക്കണമെന്നോ ഉടമസ്ഥരോട് കർശനമായി നിയമം ആവശ്യപ്പെടുന്നു. കഴിഞ്ഞ 18ന് പുറപ്പെടുവിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികമായി മാറും.
വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്തു വിമാനങ്ങൾക്ക് അപകടകരമാകുന്ന കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത് ഉടമസ്ഥർക്കു നോട്ടീസ് അയക്കാൻ കരട് നിയമം അധികൃതർക്ക് നിർദേശം നൽകുന്നു. വ്യോമയാന അധികാരികളിൽനിന്നു നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ഉടമസ്ഥൻ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാനോ അവയുടെ ഉയരം കുറയ്ക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കണം.
നിർദേശങ്ങൾ പാലിക്കാത്ത പക്ഷം വിമാനത്താവളത്തിന്റെ ഓഫീസർ ഇൻചാർജ് ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകുകയും നിർമിതി തകർക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യും. ഉത്തരവുകൾക്കെതിരേ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് അപ്പീൽ ഓഫീസർക്കു ഹർജി നൽകാൻ ഉടമസ്ഥർക്ക് അവകാശമുണ്ട്. ഉത്തരവുകൾ പാലിക്കുന്നവർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും എന്നാൽ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയായി നിർമിക്കുന്ന പുതിയ നിർമിതികൾക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു.
Tags : Airport security Flights