ADVERTISEMENT
സ്വന്തം ലേഖകന്‍
കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച് മുങ്ങിയ വാന്‍ഹായ് ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍നിന്നുള്ള മാലിന്യം വെള്ളത്തില്‍ കലര്‍ന്നതിനു തെളിവുകള്‍ ലഭിച്ചില്ല. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രഞ്ജര്‍ കേരളത്തിലുടനീളം അറബിക്കടല്‍ തീരത്തുനിന്നു വെള്ളത്തിന്റെയും ചെളിയുടെയും സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചുവെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി മത്സ്യങ്ങളില്‍ നടത്തിയ പരിശോധനയിലും മാലിന്യം കലര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. തീപിടിച്ച കപ്പലിൽ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഉള്ളതിനാല്‍ വെള്ളത്തെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.
സിംഗപ്പൂര്‍ കപ്പലായ വാന്ഹായില്നിന്നുള്ള മാലിന്യം കണ്ടെത്താന്‍ രണ്ടാം തവണയാണ് സിഎംഎഫ്ആര്‍ഐ വെള്ളത്തിന്റെയും ചെളിയുടെയും സാമ്പിളുകള്‍ പരിശോധിച്ചത്. ആദ്യ പരിശോധനയിലും ദോഷകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല. കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെ സിഎംഎഫ്ആര്‍ഐയുടെ കോഴിക്കോട് യൂണിറ്റും തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ കൊച്ചി യൂണിറ്റും ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ തിരുവനന്തപുരം യൂണിറ്റുമാണ് പരിശോധന നടത്തിയത്.
ഓരോ ജില്ലകളിലും ആറുവീതം കേന്ദ്രങ്ങളില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. കടല്‍ സമ്പത്തിനു ദോഷം വരുത്തുന്ന വിധത്തില്‍ കടല്‍ വെള്ളത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസമാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. മലിനീകരണം ഇല്ലെന്നു മാത്രമല്ല കടലിലെ പായലുകള്‍ സമ്പന്നമാണെന്നും പരിശോധനയില്‍ വ്യക്തമായി.
കപ്പല്‍ അപകടത്തില്‍പെട്ട് കണ്ടെയ്നറുകളിലുള്ള മാലിന്യങ്ങള്‍ കരയില്‍ അടിയേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. ഇനി അടുത്ത ഘട്ടം പരിശോധന ഒരു മാസം കഴിഞ്ഞും പിന്നീട് ഒരു വര്‍ഷം കഴിഞ്ഞും നടത്തും. ഓരോ വര്‍ഷം ഇടവിട്ടും ജലത്തിന്റെ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.കൊളമ്പോയില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എംവി വാന്‍ഹായ് 503 ചരക്കുകപ്പലാണ് അറബിക്കടലില്‍ അപകടത്തില്‍പെട്ടിരുന്നത്.
തീപിടിച്ച കപ്പല്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കെട്ടിവലിച്ച് ഉള്‍ക്കടലിലേക്കു മാറ്റിയിട്ടുണ്ട്. കപ്പലിലെ കണ്ടെയ്നറുകളില്‍ ചിലത് കഴിഞ്ഞ ദിവസം ആലപ്പുഴ തീരത്ത് അടിഞ്ഞിരുന്നു. കപ്പല്‍ കമ്പനിക്കെതിരേ കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Tags :