ADVERTISEMENT
പിലിക്കോട്: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം കഴിച്ച തമിഴ് കുടുംബത്തിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ.അഞ്ജലിയുടെ നേട്ടം പിലിക്കോട് മടിവയൽ ഗ്രാമത്തിന് അഭിമാനമായി. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തിയ മുത്തു- മാരിമുത്തു ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അഞ്ജലി. ചെറുവത്തൂർ ഗവ. വെൽഫേർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം.
പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലി പിലിക്കോട് ഗവ. സ്കൂളിൽ പത്താം ക്ലാസിലും കുട്ടമത്ത് ഗവ.സ്കൂളിൽനിന്ന് പ്ലസ്ടുവും ഫുൾ എ പ്ലസോടെയാണു പാസായത്.
ഡോക്ടറാകുകയായിരുന്നു അഞ്ജലിയുടെ ജീവിതാഭിലാഷം. നിത്യവൃത്തിക്കുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ പ്രതിസന്ധികൾ ബോധ്യമുണ്ടായിട്ടും മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. പാലാ ബ്രില്യന്റിൽ എൻട്രൻസ് കോച്ചിംഗിനു ചേർന്ന അഞ്ജലി രണ്ടാമത്തെ ശ്രമത്തിൽ നീറ്റ് പാസായി.
കോയമ്പത്തൂർ എംജിആർ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയായി ഇറങ്ങുന്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് കുടുംബം.