ADVERTISEMENT
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ നല്കിയ ഉറപ്പുകൾ നടപ്പായില്ല.
അഫിലിയേഷൻ നടപടികൾ ജൂണ്‍ 10 നുള്ളിൽ പൂർത്തിയാക്കുമെന്നു സർക്കാരും നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകളും തമ്മിലുള്ള ചർച്ചയിൽ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയതാണ്.
എന്നാൽ, ഇന്നലെവരെ സംസ്ഥാനത്ത് ആകെയുള്ള നഴ്സിംഗ് കോളജുകളിൽ പകുതിയിൽ മാത്രമാണ് ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചത്. ഇതിലും കുറവാണ് കെഎൻഎംസിയുടെ അഫിലിയേഷൻ ലഭിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിൽ ബിഎസ്സി നഴ്സിംഗ് പ്രവേശനം പ്രതീക്ഷിച്ചു നില്ക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലായി. സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകളിൽ 50 ശതമാനം സീറ്റിൽ മാനേജ്മെന്റ് ക്വാട്ടയിലും 50 ശതമാനം സീറ്റിൽ മെറിറ്റ് ക്വാട്ടയിലുമാണ് പ്രവേശനം നടത്തുന്നത്. പ്രവേശന നടപടികൾക്ക് മുന്നോടിയായി ആരോഗ്യ സർവകലാശാലയുടെയും കേരള നഴ്സിംഗ് ആൻഡ് മിഡ്വൈസ് കൗണ്‍സിലിന്റെയും അഫിലിയേഷൻ ആവശ്യമാണ്.
ഈ അഫിലിയേഷൻ നടപടികൾ ജൂണ്‍ 10നുള്ളിൽ പൂർത്തീകരിച്ചു നല്‍കാമെന്നായിരുന്നു ആരോഗ്യവകുപ്പ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നത്. എന്നാൽ അഫിലിയേഷൻ നടപടികൾ മന്ദഗതിയിലായതോടെ പ്രോസ്പെക്ടസ് അംഗീകരിച്ച് പ്രവേശനത്തിനായി നടപടികളിലേക്ക് കടക്കുന്നത് വൈകുന്ന സ്ഥിതിയിലായി.
സർക്കാരിന്റെതന്നെ രണ്ടു സംവിധാനങ്ങളായ ആരോഗ്യ സർവകലാശാലയും കെഎൻഎംസിയും അഫിലിയേഷൻ കാര്യങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായും പരാതിയുണ്ട്.
ആരോഗ്യ സർവകലാശാല ന്യൂനതകൾ ഒന്നുമില്ലെന്നു കാട്ടി അഫിലിയേഷൻ നല്കിയ ചില സ്ഥാപനങ്ങൾക്ക് കെഎൻഎംസി ന്യൂനതകൾ ഉണ്ടെന്നു പറഞ്ഞ് അഫിലിയേഷൻ വൈകിക്കുന്നുവെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. പ്രവേശന നടപടികൾ സംബന്ധിച്ച് മാനേജ്മെന്റുകളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജ് ഓഫ് കേരള കഴിഞ്ഞ ഫെബ്രുവരിയിൽ ആരോഗ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷൻ ഏപ്രിലിലും ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു എന്നാൽ മാസങ്ങൾക്കൊടുവിൽ ഈ മാസം ആദ്യമാണ് മന്ത്രിതലത്തിൽ ചർച്ചകൾ നടന്നത്.
സംസ്ഥാനത്ത് ആകെയുള്ള 10,000 ത്തോളം ബിഎസ്സി നഴ്സിംഗ് സീറ്റുകളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ നഴ്സിംഗ് കോളജുകളിലാണ്. ഐഎൻസി പ്രവേശന ഷെഡ്യൂൾ പ്രകാരം സാധാര സെപ്റ്റംബറിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കേണ്ടതാണ്.
കഴിഞ്ഞ വർഷം ജൂണ്‍ പകുതിയോടെ പ്രോസ്പെക്ടസ് അംഗീകരിച്ച് പ്രവേശന നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഇത്തവണ ജൂലൈയിൽ എങ്കിലും പ്രവേശന നടപടികൾ തുടങ്ങാൻ കഴിയുമോ എന്നതാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.
Tags : nusring college affiliatiion