ADVERTISEMENT
പന്തളം: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതനെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രക്ഷാ പ്രവർത്തനത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള പ്രത്യേക സംഘം ഷെയ്ഖ് ഹസൻ ഖാനെയും സുഹൃത്ത് ചെന്നൈ സ്വദേശിയെയും രക്ഷപെടുത്തി ബേസ് ക്യാന്പിലെത്തിച്ചു.
ഡെനാലി കൊടുമുടി കയറുകയെന്ന ലക്ഷ്യവുമായി കഴിഞ്ഞ പത്തിനാണ് ഷെയ്ഖ് ഹസന് ഖാന് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്ന് ബന്ധുക്കളുമായി സംസാരിച്ച ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ശക്തമായ കൊടുങ്കാറ്റിൽപെട്ടതായും രക്ഷപെടുത്തണമെന്നുമുള്ള ഷെയ്ഖ് ഹസൻഖാൻ സന്ദേശം സാറ്റലൈറ്റ് ഫോണിലൂടെ ലഭിച്ചതോടെയാണ് ഇരുവരും കുടുങ്ങിയ വിവരം പുറംലോകത്തെത്തിയത്. ബുധനാഴ്ച കേന്ദ്ര സർക്കാർ സംഭവത്തിൽ ഇടപെട്ടിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനാണെന്ന വിവരം കൈമാറിയത്. അലാസ്ക ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള സന്ദേശമാണ് സംസ്ഥാന സര്‍ക്കാരിനു വിദേശകാര്യമന്ത്രാലയം കൈമാറിയത്. ഷെയ്ഖ് ഹസന്ഖാനും തമിഴ്നാട് സ്വദേശിയും സുരക്ഷിതനാണെന്നും സാറ്റലൈറ്റ് ഫോണിലൂടെ സംസാരിച്ചെന്നും അലാസ്ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഡെനാലി പർവതത്തിന്റെ ബേസ് ക്യാമ്പിലേക്ക് ഷെയ്ഖ് ഹസനെ എത്തിച്ചുവെന്ന് അമേരിക്കയിലുളള സുഹൃത്തും ധനമന്ത്രി കെ.എൻ. ബാലഗോപാലും കേരളഹൗസ് അധികൃതരും അറിയിച്ചതായി ഷെയ്ഖിന്റെ ഭാര്യ റാണി പറഞ്ഞു. ഷെയ്ഖുമായി ഇതുവരെ സംസാരിക്കാനായിട്ടില്ല. ഷെയ്ഖിനെ രക്ഷപെടുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യനും ഇടപെട്ടിരുന്നു.
ശക്തമായ കാറ്റിനേത്തുടർന്നാണ് ഡെനാലിയുടെ ക്യാമ്പ് അഞ്ചിൽ ഷെയ്ഖും സുഹൃത്തും കുടുങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയ സ്ഥലം. കൊടുമുടിയുടെ ആകെ ഉയരം 20310 അടിയാണ്. എവറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പർവതങ്ങൾ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസൻ. 2023 ജൂണ്‍ 12ന് ഇതിനു മുമ്പ് ഷെയ്ഖ് ഹസന് ഖാന് ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയിരുന്നു. 21 ദിവസം കൊണ്ടാണ് അന്ന് ദൗത്യം പൂർത്തീകരിച്ചത്.
Tags : denali sheikh hassan khan