ADVERTISEMENT
ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടുകൾക്കു പിന്നിൽ ഇറാന്റെ ആണവപദ്ധതികളാണുള്ളത്. അണുബോംബ് ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തികലക്ഷ്യമെന്നുള്ള ആരോപണം ഇസ്രയേൽ ഉയർത്തുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നു തെളിയിക്കാൻ ഇറാൻ ശ്രമിക്കുന്നില്ലതാനും. ഇറാനും ഇസ്രയേലും തമ്മിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ സംഘർഷത്തിൽ ഇറാന്റെ ആണവപദ്ധതികൾക്ക് വലിയൊരു പങ്കുണ്ട്.
ആണവപദ്ധതികളുടെ തുടക്കം
ഇറാന്റെ ആണവ പദ്ധതികളുടെ തുടക്കം 1950കളിലാണ്. അതിൽ ഇറാന്റെ പങ്കാളി അമേരിക്കയായിരുന്നു. അമേരിക്ക സാന്പത്തികമായും സൈനികമായും ഇറാനെ സഹായിച്ചിരുന്നു. ഇറാനിൽ ഭരണസ്ഥിരത ഉറപ്പുവരുത്താൻ അമേരിക്കൻ പിന്തുണ ആവശ്യമായിരുന്നു എന്നതായിരുന്നു ഇതിന് അമേരിക്കയുടെ ന്യായം. ‘സമാധാനത്തിനുവേണ്ടി അണുശക്തി’ എന്ന അമേരിക്കൻ പദ്ധതിപ്രകാരം അമേരിക്ക ഇറാന് രണ്ട് ആണവ റിയാക്ടറുകൾ സൗജന്യമായി നൽകുകയും ചെയ്തു. അക്കാലത്ത് ഇസ്രയേലിനോടും സൗഹൃദം പുലർത്താൻ അന്നത്തെ ഇറാൻ ഭരണാധികാരി ഷാ മുഹമ്മദ് റെസാ പഹ്ലവി ഉത്സുകനായിരുന്നുതാനും.
1970ൽ നിലവിൽ വന്ന ആണവായുധ നിർവ്യാപന കരാറിൽ പഹ്ലവി ഒപ്പുവച്ചു. ഈ കരാറനുസരിച്ച് അണ്വായുധമുള്ള രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ചൈന, യുകെ, റഷ്യ എന്നിവ മറ്റു രാജ്യങ്ങൾക്ക് അണ്വായുധങ്ങൾ നൽകാൻ പാടുള്ളതല്ല. കരാറിൽ ഒപ്പുവച്ച മറ്റു രാജ്യങ്ങൾ അണ്വായുധങ്ങൾ നിർമിക്കുന്നതും വാങ്ങുന്നതും നിരോധിക്കുകയും ചെയ്തു. അതേസമയം, സമാധാനാവശ്യങ്ങൾക്കായി അണുശക്തി ഉപയോഗിക്കുന്നതിനെ കരാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ അണുശക്തി ഉപയോഗിക്കണമെന്ന് ഇറാൻ തീരുമാനമെടുത്തു. അങ്ങനെയാണ് എഴുപതുകളിൽ ബുഷേറിൽ ഇറാൻ ആണവോർജ കേന്ദ്രം പണിയാൻ തീരുമാനിക്കുന്നത്.
ഇസ്ലാമിക വിപ്ലവവും നയവ്യതിയാനവും
1979ൽ ഇസ്ലാമിക നേതാക്കൾ ഇറാന്റെ ഭരണം പിടിച്ചെടുത്തു. രോഗഗ്രസ്തനായിരുന്ന ഷാ പഹ്ലവി പലായനം ചെയ്തു. അതോടെ അമേരിക്കയുമായി നിലനിന്നിരുന്ന ഇറാന്റെ സൗഹൃദവും അവസാനിച്ചു. ഇസ്ലാമിക വിപ്ലവം ആയത്തൊള്ള റൂഹൊവൊള്ള ഖൊമേനിയെ പരമോന്നത നേതാവായി അവരോധിച്ചു. ഇസ്രയേലിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച ഖൊമേനി, ആ രാജ്യത്തിന് നിലനിൽക്കാൻ അവകാശമില്ലെന്നും തീർപ്പു കല്പിച്ചു. ടെഹ്റാനിലെ അമേരിക്കൻ എംബസി കൈയടക്കിയ വിദ്യാർഥി വിപ്ലവകാരികൾ 1979 നവംബർ നാലിന്, 444 ദിവസം നീണ്ടുനിന്ന ഒരു ബന്ദിനാടകത്തിന് തുടക്കംകുറിച്ചു. അമേരിക്ക ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. മാത്രമല്ല, ക്രമേണ ശക്തമാക്കിക്കൊണ്ടിരുന്ന ഉപരോധത്തിനും ഇറാൻ വിധേയമായി. ഇറാന്റെ ആണവപദ്ധതികൾ അവസാനിച്ചെന്ന് തത്കാലത്തേക്കെങ്കിലും ലോകം ആശ്വസിച്ചു.
എന്നാൽ, ഇറാനിലെ നത്താൻസ് പ്രദേശത്ത് ഇറാൻ തങ്ങളുടെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം പണിതുയർത്തുന്നുവെന്ന് 2002ൽ പാശ്ചാത്യ ഇന്റലിജൻസ് വിഭാഗങ്ങൾ മനസിലാക്കി. അക്കാര്യം ഇറാനിലെ പ്രതിപക്ഷവും ശരിവച്ചു. ഇറാൻ ആണവായുധങ്ങൾ സജ്ജീകരിക്കുമെന്ന ഭയം സജീവമായി. ആണവനിർവ്യാപന കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഒരു നീക്കവും തങ്ങൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെന്നതു ശരിതന്നെ. ഇറേനിയന് ഭരണകൂടത്തിനെതിരേ കൂടുതൽ ശക്തമായി നീങ്ങണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇസ്രയേൽ ആണവായുധങ്ങൾ കൈവശമുള്ള രാജ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, അവർ ആണവനിർവ്യാപന കരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമല്ല. അതുപോലെതന്നെ ഇന്ത്യയും പാക്കിസ്ഥാനും കരാറിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളാണ്.
ഇറാൻ വഴങ്ങുന്നു; ഇല്ല
ഇറാന്റെ സന്പുഷ്ടീകരണ യത്നങ്ങൾ യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളെ ഇറാനുമായുള്ള ഒരു നയതന്ത്ര സംവാദത്തിനു പ്രേരിപ്പിച്ചു. 2003ൽ ഈ രാജ്യങ്ങളുമായി ഇറാൻ ചർച്ചകൾക്കു തയാറായി. നാലുമാസത്തെ ചർച്ചകൾക്കു ശേഷം സന്പുഷ്ടീകരണ പരിപാടികളിൽനിന്നു പിൻവാങ്ങുന്നതായി ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ, 2005ൽ മഹ്മൂദ് അഹ്മദി നെജാദ് പ്രസിഡന്റായതോടെ ഇറാൻ മലക്കംമറിഞ്ഞു. 2006ൽ ഇറാൻ പ്രസ്താവിച്ചു, തങ്ങൾ സന്പുഷ്ടീകരണ പ്രക്രിയ പുനരാരംഭിക്കുകയാണെന്ന്. ചർച്ചകൾ സ്തംഭനാവസ്ഥയിലായി, യൂറോപ്യൻ ശക്തികൾ ചർച്ചകളിൽനിന്നു പിന്തിരിയുകയും ചെയ്തു.
തുടർന്നുള്ള വർഷങ്ങളിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള അഭിപ്രായഭിന്നതകൾ കൂടുതൽ രൂക്ഷമായി. നത്താൻസിലെ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രയേൽ 2010ൽ ആക്രമണം നടത്തി. ഒരു കംപ്യൂട്ടർ വൈറസായിരുന്നു ഇസ്രയേലിന്റെ ആയുധം. ഇറാന്റെ പദ്ധതികളെ കുറേക്കാലത്തേക്കെങ്കിലും കുഴപ്പത്തിലാക്കാൻ ഈ യുദ്ധതന്ത്രത്തിനു കഴിഞ്ഞു. ഒരു വ്യവസായ സ്ഥാപനത്തിലുണ്ടായ ആദ്യത്തെ സൈബർ ആക്രമണമായാണ് ഇതു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു വൈറസ് ആയിരുന്നത്രേ ഇത്.
ആക്രമണത്തിനു തുടർകന്പനങ്ങളുണ്ടായി. 2012ൽ ആണവശാസ്ത്രജ്ഞനായ മൊസ്തഫാ അഹ്മദി റൊഷാനെ വധിച്ചു. അദ്ദേഹത്തിന്റെ കാറിൽ നിക്ഷേപിച്ച ഒരു ബോംബാണ് ആ കൃത്യം നിർവഹിച്ചത്. ഇറാൻ ഇസ്രയേലിനെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത്.
നയതന്ത്ര നീക്കങ്ങൾ
നിശ്ചലമായ നയതന്ത്ര ശ്രമങ്ങൾക്കു വീണ്ടും ജീവൻ വച്ചത് 2015ലാണ്. 2015 ജൂലൈ 14ന് വിയന്ന ആണവ ഉടന്പടിയിൽ ജർമനി, ഫ്രാൻസ്, യുകെ, അമേരിക്ക, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഒപ്പുവച്ചു. അതോടെ ഇറാന്റെ ആണവായുധ ഉദ്യമങ്ങൾ അവസാനിക്കേണ്ടതായിരുന്നു. ഇറാന്റെ സന്നദ്ധതയ്ക്കു പകരമായി യുഎന്നും യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധങ്ങൾ ക്രമമായി അവസാനിപ്പിക്കാനും ധാരണയായി. 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇറാൻ സൈനികേതര ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണോ ആണവപരീക്ഷണങ്ങൾ നടത്തുന്നത് എന്ന സംശയം ഉന്നയിച്ചു. 2015ലെ ഉടന്പടിയിൽ ഇറാൻ ഒപ്പുവച്ചത് തങ്ങളുടെ പദ്ധതികളെക്കുറിച്ചുള്ള യഥാർഥ വസ്തുതകൾ മറച്ചുവച്ചുകൊണ്ടാണത്രേ. ഇസ്രയേലിന് ഇതു തെളിയിക്കുന്ന നിരവധി രേഖകൾ ലഭിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. 2015ലെ ഉടന്പടിയിൽനിന്ന് തങ്ങൾ പിന്മാറുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2018ൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ ചരിത്രപരമായ തീരുമാനമായി നെതന്യാഹു വിശേഷിപ്പിച്ചു.
സംഘർഷം പുകയുന്നു
2015ലെ ഉടന്പടിയിൽനിന്ന് അമേരിക്ക പിൻവാങ്ങിയതോടെ ഇറാന്റെ ആണവനിലയങ്ങൾ തകർക്കാൻ ഇസ്രയേൽ ശ്രമിച്ചുതുടങ്ങി. 2020ൽ ഇസ്രയേൽ നത്താൻസിലെ സെൻട്രിഫ്യൂജ് നിർമാണകേന്ദ്രം തകർത്തു. പിറ്റേവർഷം അവിടെ ഇസ്രയേൽ ഒരു സൈബർ ആക്രമണവും നടത്തി. ഇസ്രയേലിനെയാണ് ഇക്കാര്യത്തിൽ ഇറാൻ കുറ്റപ്പെടുത്തിയതും. തങ്ങളുടെ ആണവശാസ്ത്രജ്ഞരെ ഇസ്രയേൽ ലക്ഷ്യമിടുന്നതായും ഇറാൻ ആരോപിച്ചു. 2021 ഏപ്രിലിൽ ഇറാൻ യുറേനിയം സന്പുഷ്ടീകരണം 60 ശതമാനം വരെ എത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ആണവായുധ നിർമിതിക്ക് 85 മുതൽ 90 ശതമാനം വരെ സന്പുഷ്ടീകരിച്ച യുറേനിയം ആവശ്യമാണ്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നത് 2021ലാണ്. രണ്ട് ഇറേനിയൻ പട്ടാള ജനറൽമാരെ ഡമാസ്കസിലെ ഇറാൻ എംബസിയിൽവച്ച് ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചു. മുന്നൂറിലേറെ റോക്കറ്റുകളും ഡ്രോണുകളും ഇസ്രയേലിലേക്കു വർഷിച്ചുകൊണ്ടാണ് ഇറാൻ അതിനു മറുപടി പറഞ്ഞത്. ഏതാനും നാൾക്കകം ഇസ്രയേൽ, ഇറാനിലെ ഇസ്ഫാഹാൻ വ്യോമപ്രതിരോധ സംവിധാനം ആക്രമിച്ചു. ജൂലൈ 31ന് ടെഹ്റാനിൽവച്ച് ഹമാസിന്റെ നേതാവ് ഇസ്മായിൽ ഹനിയയും കൊല്ലപ്പെട്ടു. 2024 ഒക്ടോബറിൽ ഇറാനിൽനിന്ന് ഇസ്രയേലിലേക്കുള്ള റോക്കറ്റ് വർഷം പുനരാരംഭിച്ചു. ഒക്ടോബർ 26ന് ഇസ്രയേൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളെയും ആക്രമിക്കാൻ തുടങ്ങി. ഇതുവരെ കൊണ്ടും കൊടുത്തും മുന്നേറിയ രണ്ടു രാജ്യങ്ങളും തുറന്ന പോരിനിറങ്ങിയത് ജൂൺ 13നാണ്. അന്നാണ് ഇസ്രയേൽ ഇറാനെ നേരിട്ട് ആക്രമിക്കാൻ തുടങ്ങിയത്.
സമാധാനം എന്ന മരീചിക
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനമനുസരിച്ച് അണ്വായുധ പന്തയം അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ഇപ്പോൾ. ഒന്പത് ആണവശക്തികളും അവരുടെ ആവനാഴി നിറയ്ക്കാനും പുതുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് (റഷ്യ, യുഎസ്എ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഉത്തരകൊറിയ, ഇസ്രയേൽ). ഇവയ്ക്കെല്ലാംകൂടി 12,241 അണ്വായുധങ്ങളുണ്ട്. ചൈനയാണ് അതിവേഗം തങ്ങളുടെ ആണവായുധശേഖരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴുള്ള അണ്വായുധ ശേഖരത്തിൽ 90 ശതമാനവും യുഎസ്എയും റഷ്യയുമാണ് കൈവശം വച്ചിരിക്കുന്നത്. ഇരുപതു വർഷത്തിനകം ചൈന ഇവർക്കൊപ്പമെത്തുമെന്നാണു നിഗമനം.
യുഎസ്എയും റഷ്യയും തമ്മിൽ അണ്വായുധ നിയന്ത്രണത്തിന് ഉണ്ടാക്കിയ കരാർ വരുന്ന വർഷമാദ്യം അവസാനിക്കും. ഈ കരാർ പുതുക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ല. പകരം, മത്സരം കടുക്കുന്നുണ്ടുതാനും. പഴയ ആയുധങ്ങൾ നശിപ്പിക്കുന്നുണ്ട്. പക്ഷേ, കൃത്രിമബുദ്ധിയുടെയും നവീന സാങ്കേതികവിദ്യകളുടെയും സഹായത്തോടെ കൂടുതൽ നശീകരണക്ഷമമായ ആയുധങ്ങളാണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര അവിശ്വാസത്തിന്റെ അന്തരീക്ഷം വളരുംതോറും അപകടസാധ്യതയും പെരുകുകയാണ്.
ട്രംപിന്റെ കീഴിൽ അമേരിക്കൻ സംരക്ഷണം യാഥാർഥ്യമാകുമോ എന്ന് യൂറോപ്പ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് യൂറോപ്പിന്റെ സുരക്ഷ ഫ്രാൻസിനെയോ ഫ്രാൻസിനെയും യുകെയെയും സംയുക്തമായോ ആശ്രയിച്ചാണെന്ന് സ്റ്റോക്ക്ഹോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡാൻ സ്മിത്ത് പറയുന്നു. കഴിഞ്ഞവർഷം ലോകത്തിലാകെ 49 സായുധ സംഘർഷങ്ങൾ ഉണ്ടായെന്നാണു കണക്ക്. ആയുധവ്യാപാരത്തിന്റെ തുക അനുദിനം പെരുകുന്നു. സംഘർഷം അയയുകയല്ല, സമാധാനം മരീചികയായി തുടരുകയാണ്.