ADVERTISEMENT
ടെൽ അവീവ്: ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറേനിയൻ മിസൈൽ ആക്രമണമുണ്ടായ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖമനയ് ഇനിയും ജീവനോടെ തുടരാൻ പാടില്ലെന്നത് ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നായി എന്ന് കാറ്റ്സ് പറഞ്ഞു. ഭീരുവായ ഖമനയ് ബങ്കറിൽ ഒളിച്ചിരുന്ന് ഇസ്രേലി ജനങ്ങൾക്കും ആശുപത്രികൾക്കും നേർക്ക് മിസൈൽ തൊടുക്കുകയാണ്. ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റമാണിത്. ബങ്കറിലേക്ക് ഇസ്രേലി സേനയെ അയച്ച് ഖമനയ്യെ ഉന്മൂലനം ചെയ്യേണ്ടതായിരുന്നു.
ശക്തമായ രാജ്യത്തിന്റെ തലപ്പത്ത് പതിറ്റാണ്ടുകളായി തുടരുന്ന ഖമനയ് തന്റെ അനുയായികളോട് ഇസ്രയേലിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി ഇറാന്റെ വിഭവങ്ങൾ അദ്ദേഹം ചൂഷണം ചെയ്യുകയാണ്. ഇറാനിൽ ശക്തമായ ആക്രമണത്തിന് സേനയ്ക്കു നിർദേശം നല്കിയെന്നും ഇസ്രേലി പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.