ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമ തെറ്റുകാരനാണെന്നു വ്യക്തമാക്കി അന്വേഷണസമിതി റിപ്പോർട്ട്. നോട്ടുകൾ കണ്ടെത്തിയ സ്റ്റോർ റൂമിലേക്ക് ജസ്റ്റീസ് യശ്വന്ത് വർമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്.
ആർക്കൊക്കെ പ്രവേശനാനുമതി നൽകണമെന്ന കാര്യത്തിൽ ജസ്റ്റീസും കുടുംബവുമായിരുന്നു തീരുമാനമെടുത്തിരുന്നത്. ജസ്റ്റീസിന്റെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ മൗനസമ്മതമില്ലാതെ നോട്ടുകെട്ടുകൾ സ്റ്റോർ റൂമിൽ സൂക്ഷിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ജസ്റ്റീസ് വർമയെ ഇംപീച്ച് ചെയ്യുന്നതിനു മതിയായ കാരണങ്ങളാണെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ആഭ്യന്തര അന്വേഷണസമിതി സമർപ്പിച്ച 64 പേജുകളുള്ള റിപ്പോർട്ട് ഓണ്‍ലൈൻ മാധ്യമത്തിലൂടെ ഇന്നലെയാണ് പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ഈ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രഹസ്യാത്മകത കണക്കിലെടുത്ത് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയായിരുന്നു സുപ്രീംകോടതി നിർദേശപ്രകാരം ജസ്റ്റീസ് വർമയ്ക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തിയത്.
മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് അന്വേഷണസമിതി രൂപീകരിച്ചത്. 55 സാക്ഷികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. സ്റ്റോർ റൂമിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് അയയ്ക്കുകയും അതിന്റെ ആധികാരികത ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗൂഢാലോചനയുടെ ഭാഗമായാണു നോട്ടുകെട്ടുകൾ തന്റെ വീടിന്റെ പരിസരത്ത് എത്തിയതെന്ന ജസ്റ്റീസിന്റെ വാദം സമിതി നിഷേധിച്ചു. ഉയർന്ന സുരക്ഷാസംവിധാനമുള്ള ഒരു സിറ്റിംഗ് ജഡ്ജിയുടെ താമസസ്ഥലത്ത് ഇത്തരത്തിൽ നോട്ടുകെട്ടുകൾ നിക്ഷേപിക്കുക അസാധ്യമാണെന്നും ഇവിടേക്കുള്ള പ്രവേശനത്തിന്റെ പൂർണ നിയന്ത്രണം ജഡ്ജിക്കുണ്ടായിരുന്നുവെന്നും സമിതി കണ്ടെത്തി.
ഭരണഘടനാപദവി വഹിക്കുന്ന ജഡ്ജിയുടെ വിശ്വാസ്യത അദ്ദേഹംതന്നെ ഇല്ലാതാക്കിയെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.അടുത്ത മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിൽ ജസ്റ്റീസ് വർമയെ നീക്കംചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിദ്വേഷപരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിന്റെ കാര്യത്തിലും ജസ്റ്റീസ് വർമയുടെ കാര്യത്തിലും കേന്ദ്രസർക്കാർ ഇരട്ടനീതിയാണു നടപ്പാക്കുന്നതെന്ന ആരോപണത്തിനു പിന്നാലെയാണ് ആഭ്യന്തര സമിതി റിപ്പോർട്ട് ഓണ്‍ലൈൻ മാധ്യമത്തിലൂടെ പുറത്തുവരുന്നത്. നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം വിവാദമായതോടെ ജസ്റ്റീസ് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Tags :