ADVERTISEMENT
കാസർഗോഡ്: മധൂർ പട്ള ചെന്നിക്കൂടലിൽ നാടൻ കോഴി വളർത്തുകേന്ദ്രത്തിനു നേരേ തെരുവുനായ്ക്കളുടെ ആക്രമണം. പ്രത്യുത്പാദനത്തിനായി വളർത്തിയെടുത്ത മികച്ച ഇനത്തിൽപ്പെട്ട ആറു പൂവൻ കോഴികളുൾപ്പെടെ അന്പതോളം കോഴികളെ കൊന്നൊടുക്കി. അപകടം മൂലം അംഗപരിമിതി സംഭവിച്ച ചെങ്കള നെല്ലിക്കട്ടയിലെ സഫ്വാൻ സ്വയംതൊഴിൽ സംരംഭമായി തുടങ്ങിയ കോഴിവളർത്തൽ കേന്ദ്രമാണു തകർക്കപ്പെട്ടത്. 50,000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം കോഴികൾക്ക് തീറ്റയും വെള്ളവും കൊടുത്ത് കൂട് അടച്ചതായിരുന്നു.
ഇന്നലെ പുലർച്ചെ 5.30ഓടെ കോഴികളുടെ കരച്ചിലും ബഹളവും കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് തെരുവുനായ്ക്കൾ കോഴിക്കൂടിന്റെ വലയും വാതിലും തകർത്ത് കോഴികളെ കടിച്ചുകുടയുന്നതു കണ്ടത്. ഇവർ വടിയെടുത്ത് നായ്ക്കളെ ഓടിച്ചാണ് ബാക്കിയുള്ള കോഴികളെ രക്ഷിച്ചത്. അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി സഫ്വാൻ പറഞ്ഞു. ഇലക്ട്രീഷ്യനായിരുന്ന സഫ്വാൻ ഒരു വർഷം മുമ്പ് കട്ടർ മെഷീൻ തട്ടി ഇരുകൈക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്നു.
25 ലക്ഷം രൂപയോളം ചെലവഴിച്ച് നടത്തിയ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇതിനുശേഷമാണ് സ്വയംതൊഴിൽ സംരംഭമായി നാടൻ കോഴിവളർത്തുകേന്ദ്രം തുടങ്ങിയത്. സർക്കാരിന്റെ സബ്സിഡിയോടെ ഫാം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കനത്ത നഷ്ടം സംഭവിച്ചത്.
Tags : Stray dog attack kazargod