ADVERTISEMENT
പുത്തൻകുരിശ്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ലഹരിവിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നിന്നു മുക്തി നേടാനും ലഹരിക്ക് അടിപ്പെട്ടവരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്ന ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വെളിയനാട് വട്ടപ്പാറയിൽ ആദ്യ ഡി-അഡിക്ഷൻ സെന്റർ ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക മുഖ്യ രക്ഷാധികാരിയായി പ്രവർത്തനമാരംഭിക്കുന്ന ഡി-അഡിക്ഷൻ സെന്ററിന്റെ ചുമതല ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായ്ക്കാണ്. ഈ മാസം ആദ്യവാരം നടന്ന സഭയുടെ വാർഷിക സൂനഹദോസിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുകയെന്നത്.
Tags : Deaddiction centres