ADVERTISEMENT
നിയമവഴി തേടി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നതിനിടെ ഭാരതാംബയെ രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഒഴിവാക്കാൻ നിയമവഴി തേടി സർക്കാർ. കാവിക്കൊടിയേന്തിയ ഭാരതാംബയെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ നിയമപരമായ നടപടി സ്വീകരിക്കാൻ ഭരണഘടന പ്രകാരം കഴിയുമോ എന്നതു സംബന്ധിച്ചു നിയമ സെക്രട്ടറിയോടും അഡ്വക്കറ്റ് ജനറലിനോടും (എജി) സർക്കാർ നിയമോപദേശം തേടി.
രാജ്ഭവനിൽ സർക്കാർ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാം, കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കണമെന്നു ഗവർണറോടു സംസ്ഥാന മന്ത്രിസഭയ്ക്ക് ഉപദേശം നൽകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുക. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച കുറിപ്പ് നിയമ സെക്രട്ടറിക്കു കൈമാറി. സർക്കാരിന്റെ പരിപാടികളിൽ രാജ്ഭവന് ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാനാകും എന്നതു സംബന്ധിച്ച് മന്ത്രിസഭ ഗവർണറെ ഉപദേശിക്കണമെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. കൃഷി വകുപ്പു സെക്രട്ടറിയുടെ ശിപാർശയുടെകൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ തീരുമാനിച്ചത്.
മന്ത്രിമാരും സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ രാജ്ഭവനിൽ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ ആലോചന തുടങ്ങി. എന്നാൽ, ഭരണത്തലവനായ ഗവർണറെ പൂർണമായി ഒഴിവാക്കി പരിപാടികൾ സംഘടിപ്പിക്കുന്നത് ദുഷ്കരമാകുമെന്ന അഭിപ്രായവും സർക്കാരിനുണ്ട്.
Tags : GOVERNER KERALA STATE RAJBHAVAN RAJENDRA ARLEKAR