ADVERTISEMENT
റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട്
ചാൻസലർ, കൊച്ചി രൂപത
കൊച്ചിയുടെ തീരപ്രദേശത്ത് കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയുടെ ആകുലതകൾ പതിറ്റാണ്ടുകളായിട്ടും പരിഹാരമാകാതെ തുടരുകയാണ്. കടൽ കയറി വീടിനും സ്വത്തിനും നാശമുണ്ടാകുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമാണ് ആവശ്യം.
ഇപ്പോൾ ഈ തീരജനത ഒറ്റക്കെട്ടായി, അവരുടെ ആത്മീയ നേതൃത്വത്തിന്റെ പിന്തുണയോടെ പ്രശ്നപരിഹാര ലക്ഷ്യത്തിലേക്കുള്ള അവസാന സമരം ആരംഭിച്ചിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെ ടെട്രാപോഡ് മാതൃകയിൽ കടല്‍ഭിത്തിയും നിശ്ചിതസ്ഥാനങ്ങളിൽ പുലിമുട്ടുകളും നിര്‍മിക്കുകയാണു വേണ്ടത്. അഴിമുഖത്തിന് ആഴം കൂട്ടാൻ കൊച്ചിൻ പോർട്ട് നീക്കുന്ന മണ്ണ് തീരസംരക്ഷണത്തിന് ഉപയോഗിക്കണമെന്നതും ആവശ്യമാണ്.
ബ്രിസ്റ്റോ സായിപ്പ് കൊച്ചി തുറമുഖത്തിനു രൂപം നൽകുന്പോൾ തെക്കേ ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള മേഖലകളില്‍ കൃത്യമായി കടല്‍ഭിത്തിയും കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മിച്ചു തീരം സംരക്ഷിക്കണമെന്നു നിർദേശിച്ചിരുന്നു. അന്നുമുതൽ ഇതുവരെ ഇക്കാര്യം പൂർണതോതിൽ നടപ്പായിട്ടില്ല.
കൃത്രിമമായി നിർമിച്ച അഴിമുഖമാണു കൊച്ചിയിലുള്ളതെന്ന് ഓർക്കണം. അതിന്റെ ആഴവും കൃത്രിമത്വവും കൂട്ടുന്തോറും കടല്‍ അതിന്റെ രീതിയില്‍ പ്രതികരിക്കും. കടലില്‍ വലിയ കപ്പലുകള്‍ വരുമ്പോള്‍ കയറുന്നതിനായി പോര്‍ട്ട് ആഴം കൂട്ടുന്നുണ്ട്. അതിനായി എടുക്കുന്ന മണ്ണ് പുറങ്കടലില്‍ തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്. പരിസ്ഥിതി സമിതി പറഞ്ഞിരിക്കുന്നത് അങ്ങനെയാണെന്നാണ് പോർട്ടിന്റെ വാദം. ഈ മണ്ണ് ചെല്ലാനത്തിന്റെ തീരത്ത് ശാസ്ത്രീയമായി നിക്ഷേപിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ദുരിതത്തിന് നല്ല രീതിയില്‍ മാറ്റം വരും.
മനുഷ്യാവകാശം സംരക്ഷിക്കണം
വേമ്പനാട്ട് കായലിനെയും തീരത്തെയും സംരക്ഷിക്കുന്നതു വഴി പരിസ്ഥിതി സംരക്ഷണമാണ് സാധ്യമാകുന്നത്. അതോടൊപ്പംതന്നെ കടല്‍ത്തീരത്തുള്ള ഓരോ മനുഷ്യന്റെയും ജീവനും സ്വത്തിനും അവരുടെ തൊഴിലിടത്തിനും സംരക്ഷണംകൂടി ഉണ്ടാകണം. ഇതാണ് ഇവിടത്തെ ജനത സർക്കാരുകളോട് ആവശ്യപ്പെടുന്നത്. ഈ ജനം ചോദിക്കുന്നത് മനുഷ്യാവകാശങ്ങള്കൂടിയാണ്.
ഈ മനുഷ്യാവകാശ ലംഘനം മനുഷ്യര്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്. തീരസംരക്ഷണം പോലെ തീരപോഷണവും ഉണ്ടാകണം. വെറുതേ കല്ലും മണ്ണുമിട്ടുള്ള തീരങ്ങള്‍ പ്രകൃതിക്ക് അനുയോജ്യമല്ല. കല്ലും ടെട്രാപോഡും പുലിമുട്ടും മണലും നിക്ഷേപിക്കുന്പോൾ, അവിടെ സ്വാഭാവികമായ കണ്ടല്‍ക്കാടുകളും മനുഷ്യന് വിശ്രമിക്കാനുള്ള ഇടങ്ങളും ആരോഗ്യകരമായ ആവാസ വ്യവസ്ഥയും ഉണ്ടാകും. അതിലൂടെ ജീവ, ആവാസ വ്യവസ്ഥ, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം ഇവയെല്ലാം ഒന്നിച്ചു നടക്കുകയാണ്. ഈ നിലയിലേക്കു സർക്കാരുകളുടെ ഇടപെടലുണ്ടാകണം.
പ്രകൃതി വേണം, മനുഷ്യനും
എക്കൽ അടിഞ്ഞുകൂടിയും മറ്റും 40 ശതമാനത്തോളം നശിപ്പിക്കപ്പെട്ട നിലയിലാണു നമ്മുടെ വേമ്പനാട്ടു കായൽ. ആ എക്കല്‍ നീക്കം ചെയ്താലേ കടലേറ്റം ഉണ്ടാകുമ്പോള്‍ ചെറുതോടുകള്ക്ക്, വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന പുഴകള്‍ക്ക് ഈ വെള്ളം ഉള്‍ക്കൊള്ളാന്‍ പറ്റുകയുള്ളൂ. കായലിലെ എക്കല്‍ എടുത്തുമാറ്റലും കടല്‍ സംരക്ഷണവും തുല്യ പ്രാധാന്യമുള്ളതാണ്.
പ്രകൃതിയെ സംരക്ഷിച്ച്, തീരം സംരക്ഷിച്ച് മനുഷ്യന് ജീവിക്കാനുതകുന്ന പരിസരം ഉണ്ടാവുകയെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതുമൂലം മത്സ്യ സമ്പത്ത് ഉണ്ടാകും, തൊഴില്‍ ഉണ്ടാകും. അതോടൊപ്പം തന്നെ കൊച്ചിയുടെ തീരമേഖലയോട് ബന്ധപ്പെട്ടുള്ള പൊക്കാളി പാടങ്ങള്‍ക്കും അനുയോജ്യമായ ജീവ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് വേണ്ടത്. അതിനായാണ് ഇന്ന് രൂപതകളും പൊതുജനങ്ങളും മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ജനങ്ങൾ ഒരുമിച്ച്
പശ്ചിമകൊച്ചിയിലെ തീരത്തിന്റെ ദുരിതസ്ഥിതി തിരിച്ചറിഞ്ഞു 2018ല്‍ തീരത്തെ യുവജനങ്ങളും കത്തോലിക്കാ സഭയും ഒന്നിച്ച് ആരംഭിച്ചതാണ് പശ്ചിമതീര സംരക്ഷണ സമിതി. പിന്നീട് അത് കെസിബിസിയും കെആര്‍എല്‍സിസിയും ഏറ്റെടുത്തുകൊണ്ട് ‘കടല്‍’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ‘കെയര്‍ ചെല്ലാനം’ എന്നും പിന്നീട് ‘കെയര്‍ ചെല്ലാനം കൊച്ചി’ എന്നും മാറ്റി രൂപപ്പെട്ടുള്ള സംഘടനയാണ് നിലവിലുള്ളത്. അതിന്റെ കീഴില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കുകയാണ്. കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ മുന്നേറ്റം.
തീരദേശ ഹൈവേയിലെ ആശങ്കയും അകലണം
നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയും ചെല്ലാനം മേഖലയിലെ തീരജനതയെ ആശങ്കപ്പെടുത്തുന്നുണ്ട്. കടലേറ്റം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു മുന്നിലേക്കാണ് പുനരധിവാസത്തെക്കുറിച്ച് വ്യക്തതകളില്ലാതെ പദ്ധതി വരുന്നത്. സ്ഥലമെടുക്കുമ്പോള്‍ ലഭിക്കേണ്ട ന്യായമായ തുക, പുനരധിവാസ മാര്‍ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള തീരജനതയുടെ ആവലാതികൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. തീരഖനനം ഉയർത്തുന്ന ചോദ്യങ്ങൾക്കും തീരജനത ന്യായമായ ഉത്തരം അർഹിക്കുന്നുണ്ട്.
Tags :