ADVERTISEMENT
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു വനം മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര വനംമന്ത്രിക്കു കത്തയച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗ ആക്രമണം തടയാനായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൂടുതൽ അധികാരം നൽകണമെന്നും ആവശ്യപ്പെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരത്തിന് പരിമിതി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിന് കേന്ദ്ര വനം മന്ത്രാലയം ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യം രാഷ്ട്രീയ തലത്തിൽ മന്ത്രി ആവർത്തിച്ചു കത്തു നൽകിയത്.
സംസ്ഥാനം നേരിടുന്ന ഗുരുതര വന്യജീവി ആക്രമണം വിവരിച്ച് ജൂണ്‍ ആറിന് സംസ്ഥാന വനം അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വനം മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിനുള്ള കേന്ദ്രത്തിന്റെ മറുപടിയിൽ ചില അസാധാരണ സാഹചര്യങ്ങളിലൊഴികെ പട്ടിക ഒന്നിലും രണ്ടിലും ഉൾപ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നതു നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കേന്ദ്രം വ്യക്തമാക്കിയതിന്റെ ആദ്യപടിയായി ആക്രമണകാരിയായ വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവയ്ക്കാനോ, സ്ഥലത്തു നിന്ന് മാറ്റാനോ ചീഫ് വൈൽഡ്ലൈഫ് വാർഡൻ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കിൽ മാത്രമേ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ അധികാരമുള്ളൂവെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ അറിയിച്ചിരുന്നു.
അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിർണായക സാഹചര്യങ്ങളിൽ ചീഫ് വൈൽഡ്ലൈഫ് വാർഡന് ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സംഘർഷം ലഘൂകരിക്കാൻ കഴിയാതെ വരുന്നതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു. ആക്രമണകാരിയായ മൃഗം എന്ന് നിയമത്തിൽ ഉപയോഗിച്ചത് അവ്യക്തമാണ്. അതു നിർവചിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചു.
Tags : ak saseendran chief wild life warden