ADVERTISEMENT
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷേബ നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ വലിയതോതിൽ നാശനഷ്ടമുണ്ടായെങ്കിലും ഏഴു പേർക്ക് നിസാര പരിക്കേറ്റതേയുള്ളൂ.
പാർപ്പിടകേന്ദ്രങ്ങൾക്കു സമീപം റോഡിലാണ് മിസൈൽ പതിച്ചത്. റോഡിൽ വലിയ ഗർത്തമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾ തകരുകയും ഒട്ടേറെ വാഹനങ്ങൾക്കു തീപിടിക്കുകയുമുണ്ടായി. കെട്ടിടങ്ങളിലുണ്ടായിരുന്നവവർ നേരത്തേതന്നെ ഷെൽട്ടറുകളിലേക്കു മാറിയതു മൂലമാണ് ആളപായം ഉണ്ടാകാതിരുന്നതെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
ഇറാനിൽനിന്ന് ഒരു മിസൈൽ മാത്രമാണ് തൊടുത്തതെന്നും ഇതു വെടിവച്ചിടാൻ വ്യോമപ്രതിരോധ സംവിധാനത്തിനു കഴിഞ്ഞില്ലെന്നും ഇസ്രേലി സേന പറഞ്ഞു. ആക്രമണത്തിനു തയാറാക്കിയ മിസൈലുകൾ വിക്ഷേപിക്കും മുന്പേ ഇസ്രേലി സേന തകർത്തു. ഇസ്രയേലിന്റെ പല ഭാഗങ്ങളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും സേന കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയ്ക്കുശേഷം ടെൽ അവീവ്, ഹൈഫ എന്നീ ഇസ്രേലി നഗരങ്ങളിൽ ഇറേനിയമൻ മിസൈൽ പതിച്ചു. 25 മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. ധാരാളം പേർക്കു പരിക്കേറ്റു.
ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇറേനിയൻ സേന 450 മിസൈലുകളും ആയിരത്തോളം ഡ്രോണുകളാണ് ഇസ്രയേലിനെതിരേ തൊടുത്തത്. ഭൂരിഭാഗവും ലക്ഷ്യത്തിലെത്തും മുന്പേ നിർവീര്യമാക്കാൻ ഇസ്രയേലിനു കഴിഞ്ഞു.
ടെഹ്റാനിൽ ആക്രമണം തുടരുന്നു
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്ച രാത്രിയും ആക്രമണം തുടർന്നതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. 60 യുദ്ധവിമാനങ്ങൾ 120 ബോംബുകൾ വർഷിച്ചു. ടെഹ്റാനിലെ മിസൈൽ ഉത്പാദന കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്. ഇറാന്റെ വിവിധ ആണവ പദ്ധതികൾക്കു നേർക്കും ആക്രമണമുണ്ടായി.
Tags :