ADVERTISEMENT
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേന പങ്കുചേരുന്നതിൽ പ്രസിഡന്റ് ട്രംപിനു വലിയ ആശങ്കയുള്ളതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഇടപെടൽ നികത്താനാവാത്ത പ്രത്യാഘാതങ്ങളിലേക്കു നയിക്കാം എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അമേരിക്കൻ ഇടപെടൽ സംബന്ധിച്ച തീരുമാനം രണ്ടാഴ്ചത്തേക്കു ട്രംപ് വൈകിക്കാനുള്ള കാരണം ഇതാണ്.
2011ൽ അമേരിക്കൻ സേന ലിബിയയിൽ ഇടപെട്ടപ്പോൾ ഉണ്ടായതിനു സമാന സാഹചര്യം ഇറാനും നേരിടേണ്ടിവരുമെന്നാണു ട്രംപിന്റെ ആശങ്ക. ലിബിയൻ ഭരണാധികാരിയായിരുന്ന കേണൽ ഗദ്ദാഫി പുറത്താക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയുമുണ്ടായി. ലിബിയ വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുമായി.
അമേരിക്ക സൈനികനടപടിക്കു മുതിർന്നാൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഭരണം അവസാനിക്കാം. ലിബിയയിലേതുപോലെ ദീർഘകാല അരാജകത്വത്തിലേക്ക് ഇറാൻ വീഴുകയും ചെയ്യാം. ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കൻ സൈനികനടപടിയുടെ ഫലം ദീർഘകാല അസ്ഥിരത ആയിരുന്നുവെന്നും ട്രംപിനു ബോധ്യമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് അനുമതി നല്കിയാൽത്തന്നെ അത്, ഇറാനിലെ ആണവകേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണത്തിനായിരിക്കുമെന്നും സൂചനയുണ്ട്. നതാൻസ്, ഫോർഡോ എന്നീ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്കൻ സൈനിക നടപടി അവസാനിച്ചേക്കും. മലനിരകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ നിലയം നശിപ്പിക്കാനുള്ള ബോംബുകൾ ഇസ്രയേലിന്റെ കൈവശമില്ല. ഇതിനു കെൽപുള്ള ബോംബുകൾ അമേരിക്കയ്ക്കു മാത്രമേയുള്ളൂ.
Tags :