ADVERTISEMENT
ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് പാസാക്കിയതിനു പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന ബില്ലും പാസാക്കി യുകെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ്.
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് 291നെതിരേ 314 വോട്ടുകൾക്കാണ് ഇന്നലെ പാർലമെന്റ് പാസാക്കിയത്. ‘ടെർമിനലി ഇൽ അഡൾട്ട്സ് നിയമ’പ്രകാരം മാനസിക വെല്ലുവിളി നേരിടുന്നവർക്കും, ആറു മാസമോ അതിൽ കുറവോ മാത്രം ആയുസ് പ്രവചിക്കപ്പെട്ടിട്ടുള്ള ഗുരുതര രോഗം ബാധിച്ചവരായ മുതിർന്നവർക്കും വൈദ്യസഹായം ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കാൻ അവകാശം നൽകുന്നു.
പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെത്തുന്ന ബിൽ മാസങ്ങൾ നീളുന്ന വിശകലനത്തിനും ചർച്ചകൾക്കും വിധേയമാകും. കൂടുതൽ ഭേദഗതികളും ഉണ്ടായേക്കാം. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് കോമൺസ് പാസാക്കുന്ന ബില്ലുകൾ സാധാരണഗതിയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് ലോർഡ്സ് തള്ളിക്കളയാറില്ല.
അതിനാൽത്തന്നെ ഇതു നിയമമാകുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും നിബന്ധനകളോടെ ദയാവധത്തിന് അനുമതി നൽകിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ആളുകളോട് അനുകമ്പ കാട്ടുന്നതും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണു ബില്ലെന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവർ പറയുമ്പോൾ ദുർബലരായ ആളുകൾ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുന്നതാണു ബില്ലെന്നാണ് എതിർക്കുന്നവർ ആശങ്കപ്പെടുന്നത്.
ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് കഴിഞ്ഞ ദിവസം പ്രാരംഭ അംഗീകാരം നേടിയത്. 24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം.
ഇതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു. 24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്. ഈ വ്യവസ്ഥകൾ എടുത്തുകളഞ്ഞാണ് ഏതു സാഹചര്യത്തിലും ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന ബില്ല് പാസായിരിക്കുന്നത്
Tags : UK Parliament