ADVERTISEMENT
തിരുവനന്തപുരം: പൂർണ യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരെ മാറ്റി നിർത്തി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ കാൽ നൂറ്റാണ്ടായി തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപതിറ്റാണ്ടു മുന്‍പ് രൂപീകരിക്കപ്പെട്ട സ്പെഷൽ റൂൾ പ്രകാരം ആകെയുള്ള പ്രിൻസിപ്പൽ തസ്തികയുടെ മൂന്നിലൊന്ന് ഭാഗം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നീക്കിവയ്ക്കപ്പെട്ട സാഹചര്യം മാറ്റം വന്നതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ഒഴിവുകളും യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ തസ്തികയാക്കണമെന്ന 2018ലെ കോടതി നിർദേശം നടപ്പിലാക്കാതെ മുന്നോട്ടുപോവുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണം.
കൂടാതെ ആകെയുള്ള പ്രിൻസിപ്പൽ നിയമനത്തിൽ മൂന്നിലൊന്നു ഭാഗം കേഡർ സ്ട്രെങ്്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ഹെഡ്മാസ്റ്റർമാർക്കായി നീക്കി വക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എച്ച്എസ്എസ്ടിഎ നേതാക്കൾ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയാകെ കുത്തഴിഞ്ഞ നിലയിലാക്കി നന്പർ വണ്‍ സംസ്ഥാനമെന്ന് മേനി നടിക്കുന്ന ഇടതു സർക്കാരിന്റെ തലതിരിഞ്ഞ നയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുത്തുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കെപിസിസി സെക്രട്ടറി ഡോ. ജി.വി. ഹരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എഫ്എച്ച്എസ്ടിഎ ചെയർമാൻ ആർ. അരുണ്‍കുമാർ, സംസ്ഥാന ട്രഷറർ എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.