ADVERTISEMENT
തിരുവനന്തപുരം: വ്യവസായികൾക്കു പരിധിയിൽ കവിഞ്ഞ ഭൂമി നിയമക്കുരുക്കില്ലാതെ കൈവശം വയ്ക്കുന്നതിനായി ഭൂപരിഷ്കരണ നിയമ ഭേദഗതിയിൽ കൂടുതൽ ഇളവ് വേണമെന്ന വ്യവസായ വകുപ്പിന്റെ ആവശ്യം തള്ളി.
ഭൂപരിഷ്കരണ നിയമഭേദഗതി പ്രകാരം 15 ഏക്കറിൽ കൂടുതൽ ഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി കൈവശം വയ്ക്കുന്നതിനുള്ള ഭരണപരമായ കുരുക്കുകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരണമെന്ന വ്യവസായ വകുപ്പിന്റെ ആവശ്യമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം തള്ളിയത്.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെ ആവശ്യം. 15 ഏക്കറിൽ കൂടുതലുള്ള ഓരോ ഏക്കർ ഭൂമിക്കും ഇളവനുവദിക്കാൻ 20 തൊഴിലവസരങ്ങളും 10 കോടി രൂപയുടെ നിക്ഷേപവും വരണമെന്നാണു ചട്ടം.
ഭൂപരിഷ്കരണത്തിലെ ഇളവിനായി വ്യവസായത്തിന്റെ വിവരങ്ങൾ അടക്കം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ജില്ലാ തലത്തിലെ ഉദ്യോഗസ്ഥ സമിതി യോഗം ചേർന്ന് ഇതു ക്രമപ്രകാരമുള്ളതാണെന്നു കണ്ടെത്തി, രേഖകൾ സഹിതം സർക്കാരിലേക്ക് നൽകണം
റവന്യുമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു പരിശോധിച്ച ശേഷം മന്ത്രിസഭയിൽ കൊണ്ടുവന്നു പാസാക്കണമെന്നാണു ചട്ടം. എന്നാൽ, ഇത്രയും നടപടിക്രമങ്ങൾ ഇവിടെയെത്തുന്ന വ്യവസായികൾക്ക് താങ്ങാൻ കഴിയാത്തതാണെന്നാണു വ്യവസായ വകുപ്പിന്റെ ആവശ്യം. ഇതിൽ ഇളവ് അനുവദിക്കണം.
കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പ് മുന്നോട്ടുവച്ചത്. സംസ്ഥാന താത്പര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് ഇളവ് അനുവദിക്കാമെന്നും നടപടിക്രമം വേഗത്തിലാക്കാമെന്നും റവന്യു മന്ത്രി ഉറപ്പു നൽകി.
കൂടുതൽ ഇളവുകൾ നൽകിയാൽ ഭൂപരിഷ്കരണത്തിന്റെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യം വരുമെന്ന അഭിപ്രായവുമുയർന്നു. വരുന്ന നിക്ഷേപത്തിന്റെ അളവും തൊഴിലവസരവും കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് റവന്യു മന്ത്രി പറഞ്ഞു.
സാങ്കേതിക കടമ്പകൾ ഒഴിവാക്കി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകാമെന്നുകൂടി റവന്യു മന്ത്രി അറിയിച്ചതോടെ വ്യവസായ വകുപ്പിന്റെ നിർദേശം തള്ളി നിലവിലെ സ്ഥിതി തുടരാൻ യോഗം തീരുമാനിക്കുകയായിരുന്നു.
Tags : LAND AQUISITION ACT INDUSTR Industry department