ADVERTISEMENT
എടക്കര: വനാതിർത്തിയിലെ കൃഷിയിടം കാട്ടാന നശിപ്പിച്ചതിൽ മനംനൊന്ത് വിഷക്കുപ്പി കൈയിലേന്തി കർഷകന്റെ ആത്മഹത്യാഭീഷണി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. മലപ്പുറം ജില്ലയിലെ പോത്തുകൽ കോടാലിപ്പൊയിൽ നെടുംപൊട്ടിയിലെ നെടുന്പ മുഹമ്മദാണ് കൃഷിനാശത്തിൽ മനംനെന്ത് വിഷക്കുപ്പിയുമായി ആത്മഹത്യഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞെത്തിയ വഴിക്കടവ് റേഞ്ച് ഓഫീസർ ഷെരീഫ് പനോലൻ അടക്കമുള്ള വനപാലകരെ പ്രശ്നപരിഹാരമാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ തഞ്ഞുവച്ചു. കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണാമെന്നു പറഞ്ഞ് മുഹമ്മദിനെ നാട്ടുകാരും വനം ജീവനക്കാരും ചേർന്ന് അനുനയിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
രോഗബാധിതരും കിടപ്പുരോഗികളുമായ രണ്ട് സഹോദരങ്ങളുടേതടക്കമുള്ള ഒന്നര ഏക്കർ ഭൂമിയിലാണ് മുഹമ്മദ് കൃഷി ചെയ്തുവരുന്നത്. വാഴ, തെങ്ങ്, കമുക്, കപ്പ, ചേന്പ്, കൂവ തുടങ്ങി നിരവധി കാർഷിക വിളകൾ കൃഷിചെയ്തു വരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച സോളാർ ഫെൻസിംഗ് ലൈനിൽ സമീപത്തെ റബർ തോട്ടത്തിൽനിന്ന് അഞ്ച് മരങ്ങൾ തള്ളിയിട്ട് വേലി തകർത്തശേഷമാണ് കാട്ടാന കൃഷിയിടത്തിൽ പ്രവേശിച്ചത്. തോട്ടത്തിലെ വാഴ, കമുക്, കപ്പ തുടങ്ങിയ വിളകൾ പൂർണമായി കാട്ടാന നശിപ്പിക്കുകയും ചെയ്തു.
ഭാരിച്ച കൂലി കൊടുക്കാൻ കഴിയാത്തതിനാൽ കൃഷിപ്പണികൾ മുഴുവൻ അറുപത്തിമൂന്നുകാരനായ മുഹമ്മദും ഭാര്യയും ചേർന്നാണ് ചെയ്തിരുന്നത്. അധ്വാനിച്ചുണ്ടാക്കിയവയെല്ലം ഒരു സുപ്രഭാതത്തിൽ കാട്ടാന നശിപ്പിച്ചതിലുള്ള മനോവിഷമത്തിലാണിദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയത്. കുലച്ചതും കുലയ്ക്കാറായതുമായ നൂറുക്കണക്കിന് വാഴകളും കായ്ച്ചതും കായ്ക്കാറായതുമായ നിരവധി കമുകുകളും കപ്പയുമടക്കം കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ രണ്ട് വർഷം കാട്ടാന കൃഷി നശിപ്പിച്ചതിന് അപേക്ഷ നൽകിയെങ്കിലും വനംവകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ നാനൂറിലധികം വാഴകളാണ് കഴിഞ്ഞ വർഷം മാത്രം കാട്ടാന നശിപ്പിച്ചത്. അടിയന്തരമായി മേഖലയിലെ കാട്ടാനപ്രശ്നം പരിഹരിക്കാമെന്ന റേഞ്ച് ഓഫീസറുടെ ഉറപ്പിലാണ് മുഹമ്മദ് ആത്മഹത്യാ ഭീഷണി അവസാനിപ്പിച്ചത്.
Tags :