ADVERTISEMENT
“എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്കുപോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്...” ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി ചില കോണുകളിൽനിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളുടെ സ്വാധീനമായിരിക്കാം ഹൈക്കോടതി പരാമർശത്തിന് കാരണമെന്ന് കരുതുന്നു. അതേസമയം, വസ്തുതാപരമായ അന്വേഷണത്തിന്റെ അഭാവമാണ് മാധ്യമപ്രവർത്തകരുടെ ഇത്തരം അപക്വമായ പരാമർശങ്ങളിൽ നിഴലിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണത്.
നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തി തങ്ങളുടെ ശമ്പളത്തിൽനിന്നു മാസംതോറും പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് വിഹിതം പിടിക്കുന്ന നടപടി നിർത്തിവയ്ക്കാൻ ഉത്തരവ് നല്കണം എന്നപേക്ഷിച്ചുകൊണ്ട് ഏതാനും ഹയർ സെക്കൻഡറി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ കോടതി ഇടപെടലിന്റെ മൂലകാരണം. കേസ് പരിഗണിച്ചതിനുശേഷം സർക്കാർ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ജൂൺ 13ന് ഹൈക്കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കുകയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതരും എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന പരാമർശവും കോടതി നടത്തുകയുണ്ടായി. എന്നാൽ, വ്യക്തമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വളരെ സുതാര്യമായാണ് ഹയർ സെക്കൻഡറി നിയമനങ്ങൾ നടക്കുന്നതെന്നും പെൻഷൻ സംബന്ധമായി അധ്യാപകർ ഉന്നയിച്ചിരിക്കുന്ന ആവശ്യം നിയമാനുസൃതമാണെന്നും പൊതുസമൂഹവും മാധ്യമങ്ങളും കോടതിയും തിരിച്ചറിയേണ്ടതുണ്ട്.
സ്റ്റാറ്റ്യൂട്ടറി-പങ്കാളിത്ത പെൻഷൻ സംബന്ധിച്ച സർക്കാർ നയങ്ങൾക്കും നിലപാടുകൾക്കും വ്യക്തമായ ചരിത്രമുണ്ട്. സർവീസ് ചട്ടങ്ങൾ (ഭാഗം 3) പ്രകാരം പുതുതായി നിയമിക്കപ്പെടുന്ന, പെൻഷന് അർഹതയുള്ള ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാക്കിയത് 2013 ഏപ്രിൽ ഒന്ന് മുതലാണ്. പിന്നീട് 2014ലെ സർക്കാർ ഉത്തരവ് പ്രകാരം 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർക്കാർ/പൊതു മേഖല/എയ്ഡഡ്/ സ്വയം ഭരണസ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നവർ, പിന്നീട് പുതിയ തസ്തികകളിൽ പ്രവേശിക്കുമ്പോഴും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അനുമതി നല്കി. അതിനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി പല ഘട്ടങ്ങളിലായി 2020 വരെ നീട്ടി നൽകിയിരുന്നു. പിന്നീട് ഇതുവരെയും 2013 ഏപ്രിൽ ഒന്നിനുമുമ്പ് ജോലിയിലുണ്ടായിരുന്നവർ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടില്ല.
മറ്റു തസ്തികകളിൽ ജോലിചെയ്തുവന്നിരുന്ന അധ്യാപകർ ട്രാൻസ്ഫർ/ സ്ഥാനക്കയറ്റം വഴിയായി പുതിയ തസ്തികയിലേക്ക് പ്രവേശിക്കുമ്പോൾ 2020 വരെ നിലനിന്നിരുന്ന മാനദണ്ഡങ്ങൾ പ്രകാരം അവർ 2013 ഏപ്രിൽ ഒന്നിനുമുമ്പ് സർവീസിൽ പ്രവേശിച്ചവരെങ്കിൽ ന്യായമായും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അവർക്കുള്ള അവകാശം കോടതിയും സർക്കാരും പരിഗണനയ്ക്കെടുക്കേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ചാണ് ഇപ്പോൾ ഒരു സംഘം ഹയർ സെക്കൻഡറി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കോളജുകളിൽ പ്രീഡിഗ്രി നിർത്തലാക്കിയതിനെത്തുടർന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ വ്യാപകമായപ്പോൾ, 2001ൽ പ്രിൻസിപ്പൽ, അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് കേരള സർക്കാർ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുകയുണ്ടായി. അതു പ്രകാരം, ഹയർ സെക്കൻഡറി അധ്യാപകരിൽനിന്ന് സീനിയോരിറ്റി പ്രകാരം പ്രിൻസിപ്പൽമാരെ നിയമിക്കാനും യോഗ്യതകളനുസരിച്ച് സെക്കൻഡറി സ്കൂൾ അധ്യാപകരെ ഹയർ സെക്കൻഡറി അധ്യാപകരായി ട്രാൻസ്ഫർ ചെയ്യാനും വ്യവസ്ഥകളുണ്ടായി. എയ്ഡഡ് സ്കൂളുകളിൽ മാത്രമല്ല, സർക്കാർ സ്കൂളുകളിലും ഇതേ ചട്ടങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. എന്നാൽ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനാധ്യാപകരെ നിയമിക്കുന്നതിന് ഭരണഘടന പ്രകാരം മാനേജ്മെന്റിന് അവകാശമുണ്ട്. അതുപ്രകാരം പൂർണയോഗ്യത ഉറപ്പുവരുത്തിക്കൊണ്ട് സീനിയോരിറ്റി പരിഗണിക്കാതെ മാനേജ്മെന്റിന് പ്രിൻസിപ്പലിനെ നിയമിക്കാനാവും.
ഓരോ വർഷവുമുണ്ടാകുന്ന എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്കുള്ള ആദ്യ നിയമനം കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ സ്കൂൾ അധ്യാപകരിൽനിന്നുള്ള ട്രാൻസ്ഫർ വഴി യോഗ്യതയും സീനിയോരിറ്റിയും പരിഗണിച്ച് നടത്തിവരുന്നുണ്ട്. നേരിട്ടുള്ള നിയമനത്തിന്റെ നടപടികൾ പ്രകാരം, രണ്ടു പ്രമുഖ ദിനപത്രത്തിൽ പരസ്യം നല്കി അപേക്ഷകൾ ക്ഷണിച്ചതിനുശേഷം, അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളുമായി സർക്കാർ നിശ്ചയിച്ച സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി കൂടിക്കാഴ്ച നടത്തി മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥൻ, സ്കൂൾ പ്രിൻസിപ്പൽ, മാനേജർ അല്ലെങ്കിൽ മാനേജരുടെ പ്രതിനിധി എന്നിവർ അടങ്ങുന്നതാണ്. എയ്ഡഡ് ഹയർ സെക്കൻഡറി മേഖലയിൽ ഉദ്യോഗാർഥിക്ക് യോഗ്യതയുണ്ടെങ്കിൽപോലും മാനേജരുടെ താത്പര്യപ്രകാരം മാത്രം നിയമനം നടത്താൻ കഴിയില്ല, സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിക്കാണ് പരമാധികാരം.
1958ലെ വിദ്യാഭ്യാസ ആക്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരമാണ് സെക്കൻഡറി വിഭാഗത്തിൽ നിയമനം നടത്തുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുടെയും മറ്റു വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ മാനേജർ നിയമനം നടത്തുകയും പ്രസ്തുത നിയമനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.
നിലവിൽ, വിരമിക്കൽ, രാജി, മരണം എന്നിവ മൂലം ഉണ്ടാകുന്ന റെഗുലർ തസ്തികകളിൽ 1996 ലെ പിഡബ്ല്യുഡി ആക്ടിനും 2016ലെ ആർപിഡബ്ല്യുഡി ആക്ടിനും വിധേയമായി സർക്കാർ ഉത്തരവായ രീതിയിൽ ഭിന്നശേഷി നിയമന മാനദണ്ഡങ്ങൾ പാലിച്ചും ഓരോ വർഷവും ഉണ്ടാകുന്ന അധിക തസ്തികയിൽ 1:1 എന്ന അനുപാതം പാലിച്ച് മാനേജർ നടത്തുന്ന ഓരോ നിയമനത്തിനും പകരം ഓരോ തസ്തിക സർക്കാരിന് വിട്ടുനല്കിയുമാണ് നിയമനം നടത്തുന്നത്. ഇതിനു പുറമെ കാലാകാലങ്ങളിൽ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിക്കുന്ന നിർദേശങ്ങളും പാലിച്ചുവരുന്നുണ്ട്.
സർക്കാർ സ്കൂളിലെ അധ്യാപക നിയമനത്തിനുള്ള പ്രായപരിധിയും അതേ യോഗ്യതയും തന്നെയാണ് എയ്ഡഡ് സ്കൂളുകളിലും നിലനില്ക്കുന്നത്. നിലവിൽ കർശനമായ നിയന്ത്രണങ്ങൾക്കനുസരിച്ചും കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഉത്തരവുകൾ പ്രകാരവുമാണ് മാനേജർമാർ നിയമനങ്ങൾ നടത്തുന്നതും പ്രസ്തുത നിയമനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകരിക്കുന്നതും. അതിനാൽ മാനേജർമാരുടെ ഇഷ്ടപ്രകാരം നിയമനങ്ങൾ നടത്തുന്നു എന്ന നിഗമനം വസ്തുതാപരമല്ല.
കേരളത്തിലെ 36 ലക്ഷം സ്കൂൾ വിദ്യാർഥികളിൽ 60 ശതമാനത്തോളം പേരാണ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നത്. മുപ്പതു ശതമാനത്തോളം കുട്ടികൾ സർക്കാർ സ്കൂളുകളിലും പത്തുശതമാനം പേർ അൺഎയ്ഡഡ് സ്കൂളുകളിലും പഠിക്കുന്നു. കണക്കുകൾ പ്രകാരം 7,277 എയ്ഡഡ് സ്കൂളുകളാണ് കേരളത്തിലുള്ളത്. ആകെ സ്കൂളുകളുടെ എണ്ണത്തിൽതന്നെ അത് 55 ശതമാനത്തിലധികം വരും. വിജയശതമാനം, അച്ചടക്കം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിലനിൽക്കുന്ന സ്കൂളുകളാണ് ഇവയിൽ ഏറിയപങ്കും. നാമമാത്രമായ അപൂർവം മറ്റാനുകൂല്യങ്ങളൊഴിച്ചാൽ ഈ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളം മാത്രമാണ് സർക്കാർ വിഹിതമായുള്ളത്. സ്ഥലം, നിർമാണങ്ങൾ, അറ്റകുറ്റപ്പണികൾ, മറ്റു ചെലവുകൾ തുടങ്ങിയവയെല്ലാം മാനേജ്മെന്റുകളുടെ ഉത്തരവാദിത്വമാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗം മാനേജ്മെന്റുകൾ അപ്പോയിന്റ്മെന്റിന് ഡൊണേഷൻ വാങ്ങുന്നുണ്ട് എന്നുള്ളത് വാസ്തവമാണെങ്കിലും, അതിനെ കോഴപ്പണം എന്ന വിധത്തിൽ വിലയിരുത്തുന്നതിൽ ശരികേടുണ്ട്. ലാഭമുണ്ടാക്കിക്കൊണ്ടു പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ല കേരളത്തിലെ എയ്ഡഡ് സ്കൂളുകളൊന്നും. തികച്ചും നിയമവിധേയമായാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്തുവരുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിശിഷ്യാ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്കൂളുകൾ എക്കാലവും പുലർത്തിവരുന്ന ഉയർന്ന നിലവാരം വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും മികവിന്റെ ആകെത്തുകയാണ്. ബജറ്റിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നീക്കിവയ്ക്കപ്പെടുന്ന തുകയുടെ സിംഹഭാഗവും സർക്കാർ ചെലവഴിക്കുന്നത് സർക്കാർ സ്കൂളുകൾക്കു വേണ്ടിയാണ് എന്ന വസ്തുത മാധ്യമങ്ങളും നീതിപീഠവും കാണാതെപോകരുത്.
വസ്തുതകൾ ഇപ്രകാരമായിരിക്കെ, ശമ്പളമൊഴികെയുള്ള മറ്റു വലിയ ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്തേണ്ടിവരുന്ന മാനേജ്മെന്റുകളുടെ നിസഹായാവസ്ഥ മനസിലാക്കിയും അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ഉൾക്കൊണ്ടും എയ്ഡഡ് മാനേജ്മെന്റുകൾ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന് നൽകുന്ന വലിയ സംഭാവനകൾ വിലയിരുത്തിയുമായിരിക്കട്ടെ വിശകലനങ്ങളും വിമർശനങ്ങളും വിധികളും.
Tags :