ADVERTISEMENT
തൃശൂർ: ഫണ്ട് വർധിപ്പിക്കാതെയും കൂടുതൽ സ്കൂൾ പാചകത്തൊഴിലാളികളെ നിയമിക്കാതെയും വിദ്യഭ്യാസമന്ത്രിയുടെ ഉച്ചഭക്ഷണ മെനു പരിഷ്കരണം അപ്രായോഗികമാണെന്നു കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.
പത്തുവർഷംമുമ്പ് കേന്ദ്ര സർക്കാർ നടപ്പാക്കിയ കാര്യങ്ങളാണു പത്തുവർഷത്തിനുശേഷം പുതിയ ഭക്ഷണ മെനുവായി വിദ്യാഭ്യാസമന്ത്രി സമൂഹമധ്യേ അവതരിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ പുതിയ ഭക്ഷണ മെനു അവതരിപ്പിക്കുമ്പോൾ ഒരുവർഷക്കാലം വിവിധ ഒഴിവുദിവസങ്ങളിൽ പാചകവിദഗ്ധരെക്കൊണ്ട് തൊഴിലാളികൾക്കു ക്ലാസെടുത്തു പ്രാപ്തരാക്കിയശേഷമാണു പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതൊന്നുമില്ലാതെയാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രഖ്യാപനം നടത്തിയതെന്നും കുറ്റപ്പെടുത്തി.
500 കുട്ടികൾക്ക് ഇന്നു ഭക്ഷണം പാചകംചെയ്യുന്നത് ഒരു തൊഴിലാളിയെവച്ചാണ്. മന്ത്രി പ്രഖ്യാപിച്ച ഭക്ഷണ മെനു ഒരു തൊഴിലാളിയെക്കൊണ്ടു സാധിക്കാത്ത കാര്യങ്ങളാണ്. സ്കൂൾ പാചകത്തൊഴിലാളികൾക്കു വിരമിക്കൽ ആനുകൂല്യമായി പത്തുപൈസപോലും കൊടുക്കാൻ കഴിയാത്ത വകുപ്പാണു നിലവിലുള്ളത്. ഉച്ചഭക്ഷണത്തിനു ചെലവാക്കിയ പണം കൃത്യസമയത്തു ലഭിക്കാൻ പ്രധാനാധ്യാപകർ ഹൈക്കോടതി കയറിയിറങ്ങുകയാണ്.
തൊഴിലെടുത്ത പാചകത്തൊഴിലാളികൾക്കു കൃത്യമായി ശമ്പളംകൊടുക്കാൻ കഴിയാത്ത വകുപ്പുമന്ത്രിയാണു ഫ്രൈഡ് റൈസ് ഉൾപ്പടെയുള്ള ഭക്ഷണമെനു പ്രഖ്യാപിച്ചത്.
ഓരോ ഉപതെരഞ്ഞെടുപ്പുകാലത്തും നടപ്പാക്കാത്ത പദ്ധതികൾ പ്രഖ്യാപിക്കുന്നതു പതിവാണെന്നും കുട്ടികൾക്കു കൊടുത്ത വാക്ക് നടപ്പാക്കാൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് ആവശ്യപ്പെട്ടു.
അടിമവേലയ്്ക്കു സമാനം
തൃശൂർ: വിദ്യാഭ്യാസമന്ത്രിയുടെ പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു ആരെയും മോഹിപ്പിക്കുന്നതാണെങ്കിലും സ്കൂൾ പാചകത്തൊഴിലാളികളുടെ ഉള്ളിലെ തീ ആളിക്കത്തിക്കുന്നതാണെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി).
അഞ്ഞൂറു കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണം പാചകംചെയ്യണമെന്ന മനുഷ്യസാധ്യമല്ലാത്ത നിബന്ധനമൂലം തങ്ങളുടെ വേതനത്തിന്റെ പകുതിനൽകി മറ്റൊരാളെക്കൂടി ജോലിക്കു നിയോഗിച്ചാണ് ആയിരക്കണക്കിനു സ്കൂളുകളിലെ പാചകത്തൊഴിലാളികൾ ജോലി പൂർത്തിയാക്കുന്നത്. അഞ്ഞൂറു കുട്ടികൾക്കു പാചകംചെയ്യാൻ ആറു തൊഴിലാളികൾ വേണമെന്ന കേന്ദ്രസർക്കാർ നിബന്ധന മറികടന്നാണ് അടിമവേലയ്ക്കു സമാനമായ ജോലി കേരളത്തിലെ സ്കൂളുകളിൽ ചെയ്യിപ്പിക്കുന്നത്. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം 2016ലെ മിനിമം കൂലി വിജ്ഞാപനത്തിലും ഏപ്രിലിൽ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും ഉറപ്പുനൽകിയിട്ടുള്ളതാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനിടയിലാണു പാചകത്തൊഴിലാളികളുടെ അധ്വാനഭാരം പലമടങ്ങ് വർധിപ്പിക്കുന്ന പുതിയ മെനു ഏകപക്ഷീയമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
വർഷത്തിലൊരിക്കൽ അമ്പതുരൂപവീതം തൊഴിലാളികളുടെ വേതനത്തിൽ വർധന നൽകിയിരുന്ന മുൻസർക്കാരുകളുടെ രീതി തള്ളി നാലുവർഷമായി വേതനവർധന തടഞ്ഞുവച്ച സർക്കാരാണു പാചകത്തൊഴിലാളികളെ ഈ വിധത്തിലും പ്രയാസപ്പെടുത്തുന്നത്. ഇത്തരം നടപടികൾക്കെതിരേ യൂണിയൻ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ പറഞ്ഞു.
Tags : SCHOOL KERALA FOOD