ADVERTISEMENT
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിനു ശിപാർശ ചെയ്യുമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് നടത്തിയ ഇടപെടലുകളുടെ പേരിലായിരിക്കും ശിപാർശ.
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന് ട്രംപ് വൈറ്റ്ഹൗസിൽ വിരുന്നു നല്കി ദിവസങ്ങൾക്കകമാണ് തീരുമാനം. ഒട്ടേെറെ സംഘർഷങ്ങൾക്കു പരിഹാരമുണ്ടാക്കിയെങ്കിലും തനിക്കാരും സമാധാന നൊബേൽ നല്‍കുന്നില്ലെന്നു വിലപിക്കുന്നയാളാണ് ട്രംപ്.
മേയിൽ നാലു ദിവസത്തെ ഏറ്റുമുട്ടലിനൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു സമ്മതിച്ചതിനു പിന്നിൽ താനാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ആണവയുദ്ധം തടയുകയും ദശലക്ഷങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് തനിക്കാരും നല്‍കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ട്രംപ് ഇസ്ലാമാബാദുമായും ഡൽഹിയുമായും നടത്തിയ ഊർജിത നയതന്ത്ര നീക്കങ്ങൾ മൂലമാണ് അതിവേഗം വഷളായിക്കൊണ്ടിരുന്ന സംഘർഷം അവസാനിച്ചതെന്നും അദ്ദേഹം യഥാർഥ സമാധാനസ്രഷ്ടാവാണെന്നു തെളിയിച്ച സംഭവമായിരുന്നു ഇതെന്നുമാണ് ഇന്നലെ പാക്കിസ്ഥാൻ അറിയിച്ചത്.
അതേസമയം, പാക്കിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു വെടിനിർത്തലെന്നും ഇന്ത്യ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
അതേസമയം, ഗാസയിലും ഇറാനിലും ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ട്രംപിനെ സമാധാന നൊബേലിനു ശിപാർശ ചെയ്തതിൽ പാക്കിസ്ഥാനിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ പങ്കുചേരുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാം നൊബേൽ ശിപാർശയെന്നും ചിലർ ചൂണ്ടിക്കാട്ടി.
Tags :