ADVERTISEMENT
വാഷിംഗ്ടൺ: ആണവകരാർ സംബന്ധിച്ച് ഇറാൻ ചർച്ചയ്ക്കു വിമുഖത പ്രകടിപ്പിക്കുകയും സംഘർഷം തുടരുകയും ചെയ്യുന്നതിനിടെ അമേരിക്കയുടെ ബി-ടു സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ എത്തുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 ബോംബർ വിമാനങ്ങളാണ് ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി-135 സ്റ്റാറ്റോ ടാങ്കർ വിമാനങ്ങളുടെ അകമ്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ഇന്നലെ രാവിലെ പുറപ്പെട്ടത്. ഇവ പടിഞ്ഞാറോട്ട് പസഫിക് സമുദ്രത്തിലെ ഗുവാം നാവിക താവളത്തിലേക്ക് നീങ്ങുന്നതായും ഒരുപക്ഷേ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളമായ ദിയെഗോ ഗാർഷ്യയിലേക്കാണ് എത്തുന്നതെന്നും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ പർവതത്തിനടിയിൽ നിർമിച്ച ഏറെ സുരക്ഷയുള്ള ഫോർഡോ ആണവകേന്ദ്രം തകർക്കാൻ അമേരിക്കയുടെ ബോംബർ വിമാനങ്ങൾക്കേ കഴിയൂവെന്ന് ഇസ്രയേൽ പലകുറി ആവർത്തിച്ചിരുന്നു. ഇറാന്റെ കനത്ത സുരക്ഷയുള്ള ഫോർഡോ ആണവകേന്ദ്രം നശിപ്പിക്കാൻ ആണവായുധം ഉപയോഗിക്കേണ്ടിവരുമെന്ന് പെന്റഗണിന്റെ ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസി അമേരിക്കൻ ഉദ്യോഗസ്ഥരെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇസ്രയേൽ ആക്രമണം നിർത്തിയാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്നും സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരഗാചി മുന്നറിയിപ്പ് നൽകി. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്നും ഇറാനിലെയും ഇസ്രയേലിലെയും ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ അറിയിച്ചു. ഇറാനെ ആക്രമിക്കാൻ ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾക്കുനേരേയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇന്നലെയും ഇരു രാജ്യങ്ങളും ആക്രമണം തുടർന്നു. ഇറാൻ ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയപ്പോൾ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത ആക്രമണമാണു നടത്തിയത്. ഇറേനിയൻ വിപ്ലവഗാർഡിലെ രണ്ടു മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. സയീദ് ഇസാദി, ബഹ്നാം ഷഹ്രിയാരി എന്നിവരാണു മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2020 ഒക്ടോബർ ഏഴിലെ ഭീകരാക്രമണം നടത്താൻ ഹമാസിന് ആയുധവും മറ്റു സഹായങ്ങളും നൽകിയത് വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾക്കു ചുമതലപ്പെട്ട കുദ്സ് ഫോഴ്സിന്റെ പലസ്തീൻ വിഭാഗം മേധാവിയായ സയീദ് ഇസാദിയായിരുന്നു.
ഖമനയ് പിൻഗാമികളെ നിർദേശിച്ചതായി റിപ്പോർട്ട്
ടെഹ്റാന്: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ താൻ കൊല്ലപ്പെട്ടാൽ പിൻഗാമികളായി മൂന്നു പ്രമുഖ മതപണ്ഡിതരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നാമനിർദേശം ചെയ്തതായി റിപ്പോർട്ട്. ഇസ്രയേലോ അമേരിക്കയോ തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി 86കാരനായ ഖമനയ് കരുതുന്നതായും ഇറാന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖമനയ്യുടെ രണ്ടാമത്തെ മകന് മൊജ്താബ ഖമനയ് പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്ന് ഏറെക്കാലമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഖമനയ് തെരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന. എത്രയും വേഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാൻ പരമോന്നതനേതാവിനെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സിന് ഖമനയ് നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്. ഇസ്രയേലിന്റെ വധഭീഷണികളെത്തുടര്‍ന്ന് ഖമനയ് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. മൊസാദ് ഏജന്റുമാരെ ഭയന്ന് ദിവസവും താമസസ്ഥലം മാറ്റുന്നതായും റിപ്പോർട്ടുണ്ട്.
Tags :