ADVERTISEMENT
ടെൽ അവീവ്/ടെഹ്റാൻ: ഇറേനിയൻ വിപ്ലവഗാർഡിലെ രണ്ടു മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. വിപ്ലവഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾക്കു ചുമതലപ്പെട്ട കുദ്സ് ഫോഴ്സിന്റെ പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദി, കുദ്സ് ഫോഴ്സിലെ യൂണിറ്റ് 190ന്റെ കമാൻഡർ ബഹ്നാം ഷഹ്രിയാരി എന്നിവരാണു കൊല്ലപ്പെട്ടത്.
2020 ഒക്ടോബർ ഏഴിലെ ഭീകരാക്രമണം നടത്താൻ പലസ്തീനിലെ ഹമാസിന് ആയുധവും ധനവും നല്കിയെന്ന് ഇസ്രയേൽ ആരോപിക്കുന്ന നേതാവാണ് സയീദ് ഇസാദി. ഇറാനിലെ ഖോം നഗരത്തിലെ അപ്പാർട്ട്മെന്റിനു നേർക്കുണ്ടായ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ലബനനിലെ ഹിസ്ബുള്ള ഭീകരർക്ക് ആയുധം കൊടുത്തിരുന്ന ബഹ്നാം ഷഹ്രിയാരി കൊല്ലപ്പെട്ടത് പടിഞ്ഞാറൻ ഇറാനിൽവച്ചാണ്. ഇദ്ദേഹം കാർ ഓടിച്ചുപോകവേ വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രേലി അറിയിപ്പിൽ പറയുന്നത്.
രണ്ടുദിവസം മുന്പത്തെ ആക്രമണത്തിൽ ഇറേനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസാർ തബാത്തബി ഖംഷേ കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ ഇന്നലെ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയും ഇസ്രേലി യുദ്ധവിമാനങ്ങൾ ഇറാന്റെ മിസൈൽ, വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ബോംബിട്ടു. ഇസ്ഫഹാൻ ആണവനിലയത്തിൽ വീണ്ടും ആക്രമണം നടത്തി.
ഒരാഴ്ച പിന്നിട്ട ഏറ്റുമുട്ടലിനിടെ ഇറാനിലെ മൂന്ന് ആശുപത്രികൾ ഇസ്രയേൽ ആക്രമിച്ചതായി ഇറേനിയൻ ആരോഗ്യവകുപ്പ് മന്ത്രി മുഹമ്മദ്റേസ സഫർഗണ്ഡി അറിയിച്ചു. രണ്ട് ആശുപത്രി ജീവനക്കാരും ഒരു കുഞ്ഞും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആറ് ആംബുലൻസുകളും ഇസ്രയേൽ ലക്ഷ്യമിട്ടതായി മന്ത്രി ആരോപിച്ചു. അതേസമയം, സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ഇതിനിടെ, ഇറേനിയൻ സേന ഇന്നലെ പുലർച്ചെ ഇസ്രയേലിലേക്കു മിസൈലുകൾ തൊടുത്തു. ആളപായവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കൻ ഇസ്രയേലിലെ ബേത്ത് ഷെയാൻ നഗരത്തിൽ ഇറേനിയൻ ഡ്രോൺ പതിച്ച് ഒരു വീട് നശിച്ചു. സംഘർഷമാരംഭിച്ചശേഷം ഇറേനിയൻ ഡ്രോൺ ഇസ്രയേലിൽ പതിക്കുന്ന ആദ്യ സംഭവമാണിത്.
Tags :