ADVERTISEMENT
ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറേനിയന്‍ പൗരനെ തൂക്കിക്കൊന്നു. മജീദ് മുസയ്യിബി എന്ന യുവാവിനെയാണു ഇന്നലെ ഇസ്ഫഹാൻ നഗരത്തിൽ തൂക്കിലേറ്റിയതെന്ന് ഇറേനിയന്‍ വാർത്താ ഏജൻസിയായ തസ്നീം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ആണവനിലയങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ശിക്ഷാവിധി നടപ്പാക്കിയത്.
ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലർത്തിയിരുന്നതെന്നും ആഴ്ചതോറും ഇയാൾക്ക് റിപ്പോർട്ടുകൾ നൽകാറുണ്ടായിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഇറാനിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ മൊസാദിന് നൽകാനുള്ള ചുമതല ഇയാൾക്കായിരുന്നുവെന്നും പ്രതിഫലമായി ക്രിപ്റ്റോകറൻസിയാണ് ലഭിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാരവൃത്തി നടത്തുന്ന നിരവധി പേരെയാണ് കഴിഞ്ഞ 13ന് ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഇറേനിയന്‍ സുരക്ഷാസേന പിടികൂടിയത്.
Tags :