ADVERTISEMENT
മുംബൈ: ജൂണിൽ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ വർധിപ്പിച്ചു. സൗദി അറേബ്യ, ഇറാക്ക് തുടങ്ങിയ പശ്ചിമേഷ്യൻ വിതരണക്കാരിൽനിന്ന് മൊത്തം ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിപണി അസ്ഥിരമായി തുടരുന്നതിനിടെയാണ് ഇന്ത്യ റഷ്യൻ ഓയിലിന്റെ വാങ്ങൽ ഉയർത്തിയത്.
ജൂണിൽ, ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 2-2.2 മില്യണ്‍ ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്ന് വാങ്ങിയ മൊത്തം എണ്ണയുടെ അളവിനേക്കാൾ കൂടുതലുമാണിതെന്ന് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ പ്രാഥമിക ഡാറ്റ കാണിക്കുന്നു. മേയ് മാസത്തിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 മില്യണ്‍ ബാരൽ (ബിപിഡി) ആയിരുന്നു.
കൂടാതെ, യുഎസിൽനിന്നുള്ള ഇറക്കുമതി ജൂണിൽ പ്രതിദിനം 4,39,000 ബാരലായി ഉയർന്നു. മുൻ മാസം വാങ്ങിയ 2,80,000 ബിപിഡിയിൽനിന്നാണ് ഈ വൻ കുതിച്ചുചാട്ടം.
ജൂണിൽ പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതി പ്രതിദിനം ഏകദേശം രണ്ടു മില്യണ്‍ ബാരൽ ആയിരിക്കുമെന്നും മേയ് മാസത്തെ വാങ്ങലിനേക്കാൾ കുറവാണെന്നും കെപ്ലർ അനുമാനിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി നടത്തുന്നതും ഉപഭോഗം ചെയ്യുന്നതുമായ രാജ്യമാണ് ഇന്ത്യ. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷമാണ് ഇന്ത്യ വലിയ അളവിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. പരന്പരാഗതമായി ഇന്ത്യ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. റഷ്യക്കെതിരേ പാശ്ചാത്യ ഉപരോധങ്ങൾ മൂലവും ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള വാങ്ങലുകൾ നിർത്തിയതിനാലും മറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അപേക്ഷിച്ച് എണ്ണ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ലഭ്യമായതിനാലാണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. മുന്‍പ് മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40-44 ശതമാനമായി ഉയർന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം ഇതുവരെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്, സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന മാർഗമാണിത്. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള നിരവധി ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതികളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. സംഘർഷം രൂക്ഷമാകുന്നതോടെ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ കടലിടുക്കിലൂടെയാണ് ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും എൽഎൻജിയുടെ ഒരു പ്രധാന ഭാഗവും കയറ്റുമതി നടത്തുന്നത്. ഇതിലൂടെയാണ് ഇന്ത്യ മൊത്തം ഓയിലിന്റെ 40 ശതമാനം എണ്ണയും വാതകത്തിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ റഷ്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാറില്ല. പ്രധാനമായും സൂയസ് കനാൽ, ഗുഡ് ഹോപ് മുനന്പ്, പസഫിക് സമുദ്രം എന്നിവിയിലൂടെയാണ് ഈ കപ്പലുകൾ എത്തുന്നത്.
Tags : oil imports Russia