ADVERTISEMENT
വിപണിവിശേഷം
കെ.ബി. ഉദയഭാനു
വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത് അധോലോക സംഘമോ? കൃത്രിമ വിലക്കയറ്റം കണ്ടിട്ടും തൊടാൻ സംസ്ഥാന സർക്കാറിന് കൈവിറയ്ക്കുന്നു. കൊപ്രയെയും നാളികേര കർഷകനെയും ചവിട്ടി ത്താഴ്ത്തി വ്യവസായ ലോബിയുടെ തേരോട്ടം. ഹൈറേഞ്ചിലെ കർഷകർ ഏലം വിളവെടുപ്പിന് തുടക്കംകുറിച്ചു, അടുത്ത മാസം ലഭ്യത ഉയരുമെന്ന് സൂചന. ജപ്പാൻ ഒസാക്കയിൽ റബറിന് 312 യെന്നിലെ പ്രതിരോധത്തിൽ കാലിടറി.
സംസ്ഥാനത്ത് നാളികേര ക്ഷാമം രൂക്ഷം, അന്തർസംസ്ഥാന വ്യവസായികൾ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് കണ്ടിട്ടും അവരെ തൊടാൻ സംസ്ഥാന സർക്കാർ ഭയക്കുന്നു. മില്ലുകാർ കൊപ്രയും പച്ചത്തേങ്ങയും ശേഖരിച്ചാൽ മാത്രമേ കർഷകന് നിലനിൽപ്പുള്ളൂ. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ചുരുങ്ങിയതിനാൽ ഉയർന്ന വില തന്നെ നൽകണം ഇവ സംഭരിക്കാൻ. എന്നാൽ കൊപ്രയോട് താത്പര്യം കാണിക്കാതെ വെളിച്ചെണ്ണയെ യാതൊരു മാനദണ്ഡവുമില്ലാതെ ഒരു വിഭാഗം ഉയർത്തി.
അതേ, കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷന്റെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം വെളിച്ചെണ്ണ ക്വിന്റലിന് 1500 രൂപ വർധിപ്പിച്ച് റിക്കാർഡായ 35,600 രൂപയിലേക്ക് വെള്ളിയാഴ്ച ഉയർത്തി. എന്നാൽ, കർഷകർക്ക് എണ്ണ വിലയുടെ നേട്ടം ലഭിക്കണമെങ്കിൽ വ്യവസായികൾ കൊപ്ര വില ഉയർത്തണം. എണ്ണവില അന്ന് 1500 രൂപ വർധിച്ചപ്പോൾ കൊപ്രയ്ക്ക് ചുരുങ്ങിയത് 750 മുതൽ 1000 രൂപ വരെയെങ്കിലും ഉയർത്തണം. വിപണിയിലെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയാൽ 1500 രൂപ വരെ ഉയർത്തേണ്ടതായിരുന്നു. ഇവിടെയാവട്ടെ ഒരു രൂപ പോലും ഉയർത്തിയില്ലെന്നതിൽനിന്നും വിപണിയിൽ കൃത്രിമങ്ങൾ അരങ്ങേറിയെന്ന് വ്യക്തം. വ്യവസായികൾ സ്റ്റോക്കുള്ള വെളിച്ചെണ്ണയ്ക്ക് കൃത്രിമ വില നിശ്ചയിച്ച് വിപണിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി ഉയർത്തി.
അന്താരാഷ്ട്ര മാർക്കറ്റ് പോലും ഇന്ത്യൻ വെളിച്ചെണ്ണയുടെ അടിസ്ഥാന വിലയായി കൊച്ചി വിപണി വിലയെയാണ് കണക്കാക്കുന്നത്. അത്തരം ഒരു വിപണിയിൽ ഇത്തരം കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം ഏതാനും ആഴ്ചകളായി ഇതേ കോളത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും പല്ല് പോയ ഭരണചക്രത്തേ എന്തിന് ഭയക്കണമെന്ന നിലപാടിൽ അവർ നിരക്ക് ഉയർത്തുകയാണ്. വിപണിയിലെ വൻതോക്കുകൾക്കു മുന്നിൽ സർക്കാർ സംവിധാനങ്ങളുടെ മുട്ട് കൂട്ടിയിടിക്കുന്നതിനിടയിൽ വാരാന്ത്യം അവർ വെളിച്ചെണ്ണയെ 35,900 രൂപയിലേക്ക് പൊക്കി. കൊപ്ര വില 23,900 രൂപ. കാർഷിക മേഖലകളിൽ ഉത്പന്നം സ്റ്റോക്കില്ലാത്തതിനാൽ വെളിച്ചെണ്ണയുടെ അഭൂതപൂർവ നേട്ടത്തിന്റെ പങ്ക് കൈപ്പിടിയിൽ ഒതുക്കാൻ നമ്മുടെ ഉത്പാദകർക്കായില്ല.
ഏലം വിളവെടുപ്പ്
ഏലം വിളവെടുപ്പിന് തുടക്കംകുറിച്ചതോടെ ഹൈറേഞ്ചിലെ ഉത്പാദകർ ആവേശത്തിൽ. വൈകാതെ വൻകിട തോട്ടങ്ങളിൽ നിന്നുള്ള ഏലക്കയും സംസ്കരണ കേന്ദ്രങ്ങളിൽ ഇടംപിടിക്കും. ജൂലൈ ആദ്യവാരം പല ഭാഗങ്ങളിലും വിളവെടുപ്പ് ഊർജിതമാകും. പുതിയ ചരക്ക് എത്തുംമുന്നേ കയറ്റുമതിക്കാരും അന്തർസംസ്ഥാന വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽ ഇടംപിടിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ അടുത്ത മാസം ലഭ്യത ഉയരുമെന്ന് ഉത്പാദകരും വിലയിരുത്തുന്നു.
ഉത്പാദന മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്ന വിദേശ വാങ്ങലുകാരും പുതിയ ചരക്ക് വരവിനായി ഉറ്റുനോക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂലൈ-ഒക്ടോബർ ഉത്സവ സീസണായതിനാൽ വൻ ഓർഡറുകൾക്ക് സാധ്യത. ശരാശരി ഇനം ഏലക്ക വാരാന്ത്യം കിലോ 2476 രൂപയിലും മികച്ചയിനങ്ങൾ 3004 രൂപയിലുമാണ്.
വില ഉയർത്താതെ ടയർ കന്പനികൾ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഒക്ടോബർ അവധിക്ക് മുൻവാരം സൂചിപ്പിച്ച 312 യെന്നിലെ പ്രതിരോധം തകർക്കാനായില്ല. കിലോ 292 യെന്നിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച റബർ 311 യെൻ വരെ സഞ്ചരിച്ച അവസരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്ക് ചുവടുമാറ്റിയതിനാൽ വാരാന്ത്യം 294ലേക്ക് ഇടിഞ്ഞു. വിപണി 289 യെന്നിലെ താങ്ങ് നിലനിർത്തിയത് പ്രതീക്ഷപകരുന്നു.
പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉത്പാദനത്തിന് തടസം നേരിട്ടങ്കിലും നിരക്ക് ഉയർത്താൻ ആഗോള ടയർ ഭീമന്മാർ തയാറായില്ല. ബെയ്ജിംഗിൽനിന്നുള്ള ഇറക്കുമതി താത്പര്യം ചുരുങ്ങിയതായി കയറ്റുമതി രാജ്യങ്ങൾ. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 20,353 രൂപ വരെ ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവത്തിൽ വാരാന്ത്യം 19,730 രൂപയായി ഇടിഞ്ഞു. കേരളത്തിൽ നാലാം ഗ്രേഡ് റബർ വില 19,950 രൂപയിലെത്തി, എന്നാൽ, 20,000 ലേക്ക് കടക്കാൻ ടയർ ലോബി അനുവധിച്ചില്ല. കാലാവസ്ഥ അല്പം തെളിഞ്ഞാൽ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഉത്പാദകർ.
ആഭരണ വിപണികളിൽ സ്വർണത്തിന് തളർച്ച. വാരാരംഭത്തിൽ 74,560 രൂപയിൽ നിലകൊണ്ട പവൻ പിന്നീട് 73,680ലേക്ക് താഴ്ന്നങ്കിലും വാരാന്ത്യം 73,880 രൂപയിലാണ്. ഗ്രാമിന് വില 9235 രൂപ.
Tags : coconut oil price