ADVERTISEMENT
ഓഹരി അവലോകനം
സോണിയ ഭാനു
ചെറിയൊരു തളർച്ചയ്ക്കു ശേഷം ഓഹരി വിപണി വീണ്ടും ചിറകു വിരിച്ചു. ഏപ്രിൽ മധ്യം ഉടലെടുത്ത ബുൾ റാലിയുടെ ആക്കം വർധിക്കുന്നത് കണ്ട് വിദേശ നിഷേപകർ വിൽപ്പന കുറച്ച് പുതിയ വാങ്ങലുകൾക്ക് ഉത്സാഹം കാണിച്ചു. പിന്നിട്ടവാരം അവർ 21,000 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. നിഫ്റ്റി മുൻവാരം സൂചിപ്പിച്ച പ്രതിരോധത്തിന് ഒരു പോയിന്റ് മുകളിൽ ഇടം കണ്ടത്തിയത് വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാം. നിഫ്റ്റി 393 പോയിന്റും സെൻസെക്സ് 1289 പോയിന്റും കഴിഞ്ഞവാരം വർധിച്ചു.
24,718 പോയിന്റിൽ ഇടപാടുകൾ തുടങ്ങിയ നിഫ്റ്റി വാരത്തിന്റെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാവസാനം നിർണായകമായ 25,000 പോയിന്റ് മറികടന്നു. ഇതോടെ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 25,135 തടസം ഭേദിച്ച് 25,136ലേക്ക് കയറി വിപണി കരുത്ത് വ്യക്തമാക്കി. മുന്നേറ്റം കേവലം ഒറ്റ പോയിന്റിലെങ്കിലും വിപണിയുടെ അടിയൊഴുക്കിന്റെ കരുത്തിനെ അത് വ്യക്തമാക്കുന്നു. വാരാന്ത്യ ദിനത്തിലെ ഈ പ്രകടനത്തിന് ശേഷം നിഫ്റ്റി 25,112 പോയിന്റിൽ ക്ലോസിംഗ് നടന്നു.
ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ നിഫ്റ്റി ബുള്ളിഷാണ്. അതായത് ദീപാവലി വേളയിൽ 27,500ന് മുകളിൽ ഇടം കണ്ടെത്തുകയെന്ന യജ്ഞത്തിലാണ് നിഫ്റ്റി. സാന്പത്തിക, രാഷ്ട്രീയ മേഖലയിലെ ചലനങ്ങളും മികച്ച മൺസൂണും കുതിപ്പിനുള്ള, അല്ല റിക്കാർഡ് കുതിപ്പിനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്നു. ഈവാരം എൻഎസ്ഇ സൂചിക 25,262ലെ ആദ്യ പ്രതിരോധം തകർത്താൽ വാരാന്ത്യതോടെ 25,412 -25,836 നെ ലക്ഷ്യമാക്കി ചുവടുവയ്ക്കും.
ഇതിനിടയിൽ യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഇറാനിൽ വർഷിച്ചതിനോടുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഓഹരി വിപണികൾ ഇന്ന് രാവിലെ പ്രതികരിച്ചാൽ സ്വാഭാവികമായും നിഫ്റ്റി സൂചിക 24,836-24,560 ലെ സപ്പോർട്ടിൽ പരീക്ഷണങ്ങൾ നടത്തും. എന്നാൽ, ഇതേ വിഷയം ആഘോഷമാക്കാൻ യുഎസ്, യൂറോപ്യൻ വിപണികൾ മുതിർന്നാൽ അതിന്റെ പ്രതിഫലനം വരുംദിനങ്ങളിൽ ഇന്ത്യ അടക്കമുള്ള ഓഹരി ഇൻഡക്സുകൾ ഉത്സവമാക്കാം. നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ എംഎസിഡിയും സൂപ്പർ ട്രെൻഡും ബുള്ളിഷാണ്.
നിഫ്റ്റി ജൂൺ ഫ്യൂച്ചർ 1.6 ശതമാനം നേട്ടത്തിൽ 24,727ൽനിന്നും 25,112ലേക്ക് കയറി. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 118 ലക്ഷം കരാറുകളിൽനിന്നും എട്ട് ശതമാനം കുറഞ്ഞ് 108 ലക്ഷം കരാറുകളായി. അതേസമയം ജൂലൈ -ഓഗസ്റ്റ് കരാറുകൾ നാല് ശതമാനം വർധന രേഖപ്പെടുത്തി 190 ലക്ഷത്തിലേക്ക് എത്തിയത് വിരൽ ചൂണ്ടുന്നത് വിപണിയിൽ ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യത്തെയാണ്.
മുൻവാരം സൂചിപ്പിച്ചത് ശരിവച്ച് സെൻസെക്സ് ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. സൂചിക 81,118 പോയിന്റിൽനിന്നും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 82,456ലെ ആദ്യ പ്രതിരോധം കടന്ന് 82,495ലേക്ക് കയറി. ഇതു ഫണ്ടുകൾ ലാഭമെടുപ്പിനുള്ള അവസരമാക്കിയത് അൽപ്പം തളർത്തി; വാരാന്ത്യം 82,495 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,899ലെ പ്രതിരോധം ഭേദിക്കാനായാൽ 83,390 പോയിന്റിനെ ലക്ഷ്യമാക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ വിപണിക്ക് 81,512-80,616ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ വിൽപ്പന തോത് കുറച്ചു. 2539 കോടി രൂപയുടെ ഓഹരികൾ വിറ്റത് ഒഴിച്ചാൽ മറ്റ് പ്രവൃത്തിദിനങ്ങളിലായി അവർ നിക്ഷേപച്ചത് 21,249.02 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകന്റെ മേലങ്കിയിൽ രംഗത്ത് സജീവമാണ്. അവർ 3049.88 കോടി രൂപയുടെ വിൽപ്പന നടത്തിയെങ്കിലും പിന്നീട് 15,685.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിന് മുന്നിൽ രൂപയ്ക്ക് മൂല്യത്തകർച്ച. രൂപ 86.06ൽനിന്നും 86.89ലേക്ക് ദുർബലമായ ശേഷം 86.58ലാണ്. രൂപ 86.30ലേക്കും തുടർന്ന് 86.00ലേക്ക് മികവിന് ശ്രമിക്കാം. 85.90ലേക്ക് കരുത്ത് നേടാനായില്ലെങ്കിൽ വൈകാതെ 87-88 റേഞ്ചിലേക്ക് ദുർബലമാവും.
ക്രൂഡ് ഓയിൽ വില ഉയർന്നേക്കും
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേയുള്ള അമേരിക്കൻ ആക്രമണം പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കും. ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽ നിന്നും 79 ഡോളർ വരെ ഉയർന്ന ശേഷം 77.20 ഡോളറിലാണ്. മേഖലയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എണ്ണവിലയിൽ പ്രതിഫലിക്കുമെന്നത് ആഗോള മാർക്കറ്റ് ചൂടുപിടിക്കാൻ ഇടയാക്കി സാമ്പത്തിക മേഖലയിലും സമ്മർദം സൃഷ്ടിക്കാം.
ഹോർമുസ് കടലിടുക്ക് വഴിയുളള കപ്പൽ നീക്കങ്ങൾക്ക് തടസം നേരിട്ടാൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളറിലേക്ക് നീങ്ങുമോയെന്ന ആശങ്ക തലയുയർത്തുന്നു. ആഗോള കയറ്റുമതിയുടെ ഏതാണ്ട് ഇരുപത് ശതമാനം നീക്കുന്ന കപ്പൽപ്പാതയാണ് ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക്, ഇതിന്റെ നിയന്ത്രണം ഇറാൻ കൈപിടിയിൽ ഒതുക്കാം. 2023ൽ രേഖപ്പെടുത്തിയ 97 ഡോളറാണ് അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണം മുന്നേറാൻ ശ്രമിച്ചെങ്കിലും ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് തിരിച്ചടിയായി. ട്രോയ് ഔൺസിന് 3430 ഡോളറിൽനിന്നും 3453 ലക്ഷ്യമാക്കിയെങ്കിലും 3449 ഡോളർ വരെയേ ഉയരാനായുള്ളൂ. ലാഭമെടുപ്പിൽ 3340ലേക്ക് ഇടിഞ്ഞ ശേഷം 3369 ഡോളറിലാണ്. താത്ക്കാലികമായി 3204-3450 ഡോളർ റേഞ്ചിന് പുറത്ത് കടന്നാൽ മാത്രമേ വൃക്തമായ ഒരു ദിശ കണ്ടെത്താനാവൂ.
Tags : stock market bullish