ADVERTISEMENT
കൽപ്പറ്റ: ചോക്ലേറ്റ് നിർമാണത്തിനിടെ ബാക്കിയാകുന്ന കൊക്കോ തൊണ്ടും പൾപ്പും ഭക്ഷ്യോത്പന്നങ്ങളാക്കുന്ന വിദ്യ കേരള കാർഷിക സർവകലാശാല (കെഎയു) വികസിപ്പിച്ചു. തൊണ്ട് ‘കൊക്കോ ഹസ്ക് കുക്കി’യും പൾപ്പ് ‘റെഡി ടു സർവ്’ പാനീയവുമായി മാറ്റുന്നതാണ് വിദ്യ. കെഎയു കൊക്കോ റിസർച്ച് സെന്റർ മേധാവി പ്രഫ. ഡോ. ജെ.എസ്. മിനിമോളുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചത്.
ചോക്ലേറ്റ് നിർമാണത്തിൽ ഉപയോഗിക്കുന്ന കൊക്കോയുടെ തൊണ്ടും പൾപ്പും സാധാരണ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നശിപ്പിക്കാതിരുന്നൽ ഇവ പരിസ്ഥിതി പ്രശ്നങ്ങൾക്കും രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും കാരണമാകും. ഫംഗസുകളിലെ ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് തെങ്ങിലും റബറിലും രോഗങ്ങൾക്കു കാരണമാകും. ഫെർമെന്റേഷൻ വേളയിൽ പുറന്തള്ളുന്ന പൾപ്പിന്റെ ദുർഗന്ധം കോക്കോ കുരുവിന്റെ ഗുണനിലവാരം കുറയ്ക്കും. ഫംഗസ് വളർച്ചക്ക് ഇടയാക്കും. ഇതുമൂലം പുളിപ്പിച്ച കുരുക്കളിൽ ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് കൂടുകയും അത് ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യും. ഈ സ്ഥിതിക്ക് പരിഹാരം സാധ്യമാക്കുന്നതാണ് കെഎയു വികസിപ്പിച്ച വിദ്യ.
കോക്കോ തൊണ്ട് പൊടിയായി ഉപയോഗിച്ച് സർവകലാശാല വികസിപ്പിച്ച ഹൈ ഫൈബർ കുക്കി പോഷക സമൃദ്ധമാണ്. പ്രമേഹ ബാധിതർക്കും പ്രായം ചെന്നവർക്കും കുക്കി ഉപയോഗിക്കാം. ആരോഗ്യകരമായ ഭക്ഷണമാണ് കുക്കി. അസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രിഷണൽ ഘടകങ്ങൾ എന്നിവ നീക്കം ചെയ്താണ് കുക്കി നിർമാണം. ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ് പൾപ്പ് റെഡി ടു സർവ് പാനീയം. ഉത്പന്നങ്ങൾ കോക്കോ റിസർച്ച് സെന്ററിൽ ലഭ്യമാണ്. ഓട്സ്, അവൽ ചേർത്ത് രണ്ടിനം കുക്കി വിപണനത്തിന് ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റത്തിന് നടപടികൾ നടന്നുവരികയാണെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.