ADVERTISEMENT
കണ്ണൂർ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാട്ടുവൈദ്യ കൗൺസിൽ ബിൽ നിയമസഭ പാസാക്കണമെന്നും പാരന്പര്യ വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും സംസ്ഥാനത്തെ വിവിധ വൈദ്യ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ആയുർവേദ പാരന്പര്യ വൈദ്യ ഏകോപന സമിതിയുടെ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കാൻസറിനും കരൾ രോഗങ്ങൾക്കും മരുന്നു കണ്ടുപിടിക്കാൻ ഗവേഷണം നടത്തുന്നതിന് സഹായിച്ചത് നാട്ടുവൈദ്യന്മാരുടെ പരന്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തിയതിനാലാണ്. കരൾ കാൻസറിന് മരുന്നു കണ്ടുപിടിച്ചത് ആദിവാസി വൈദ്യൻ രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന മരുന്നിൽനിന്ന് ഘടകങ്ങൾ വേർതിരിച്ചാണ്. അപൂർവ മരുന്നറിവുകൾ സംരക്ഷിക്കപ്പെടണം. നാട്ടിലേയും വനത്തിലേയും വൈദ്യന്മാരുടെ പക്കലുള്ള അറിവുകൾ സംരക്ഷിക്കുന്നതിനായി പാരന്പര്യ വൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി മുൻകൈയെടുത്ത എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും യോഗം അഭിനന്ദിച്ചു.
കണ്ണൂരിൽ നടന്ന യോഗം കേരള ആയുർവേദ പാരന്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രവീന്ദ്രൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. സംഘടനാ രക്ഷാധികാരി ബാലകൃഷ്ണൻ വൈദ്യർ അധ്യക്ഷത വഹിച്ചു. വിവിധ വൈദ്യ സംഘടനാ പ്രതിധികളായ ജോസഫ് വൈദ്യർ, ജോസ് വൈദ്യർ, മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സേതു മാധവൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു.
ആയുർവേദ പാരന്പര്യ വൈദ്യ ഏകോപന സമിതി സംസ്ഥാന സമിതി ഭാരവാഹികളായി രവീന്ദ്രൻ വൈദ്യർ കതിരൂർ- ചെയർമാൻ, വൈ.എസ്. ജയകുമാർ -കൺവീനർ, പി.എ. ജോസഫ് വൈദ്യർ- ട്രഷറർ, വിവിധ വൈദ്യ സംഘടനാ പ്രതിനിധികളടങ്ങിയ സംസ്ഥാന സമിതി എന്നിവയും രൂപീകരിച്ചു.
Tags : Traditional Medicine Council Bill