ADVERTISEMENT
കണ്ണൂർ: കായലോട് പറന്പായിയിൽ റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്യാൻ കാരണമായത് സദാചാര ഗുണ്ടായിസമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്. മകളുടെ മരണത്തിൽ പോലീസ് അറസ്റ്റിലായവർ നിരപരാധികളാണെന്ന റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞതിനു പിന്നാലെയാണു സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ഒരു സംഘം ഇരുവർക്കുമെതിരേ ഭീഷണി മുഴക്കിയത്. ഇരുവരുടെയും പക്കൽനിന്നു മൊബൈൽ ഫോൺ ഈ സംഘം തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണുകൾ അറസ്റ്റിലായവരിൽനിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഒരാൾ മരിച്ച റസീനയുടെ ബന്ധുകൂടിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. യുവതിയുടെ സുഹൃത്തായ യുവാവ് കേസിൽ പ്രതിയല്ലെന്നും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
അറസ്റ്റിലായവർ നിരപരാധികളെന്ന് യുവതിയുടെ അമ്മ
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ അമ്മ. നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ ദിവസമാണു പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്. “ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം. സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിനു വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു. ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടു’’- റസീനയുടെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നും ഇവർ പറഞ്ഞു.
നടന്നത് താലിബാൻഭീകരതയെന്ന് പി.കെ. ശ്രീമതി
തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണു കായലോട് നടന്നതെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും ഒരുതരത്തിൽ നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അതിഭീകരമായ മാനസികപീഡനമാണു യുവതിക്കു നേരേ നടന്നത്. ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിലരുടെ ചിന്താഗതി താലിബാനിസമാണ്.
അരാജകത്വത്തിലേക്കു പോകുന്നത് ആർക്കും യോജിക്കാനാകില്ല. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇത്തരം ഭീകര,വർഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ മണ്ണിൽ ഇത് വിലപ്പോകില്ലെന്നും ശ്രീമതി പ്രതികരിച്ചു.
Tags : moral policing suicide kannur