ADVERTISEMENT
ന്യൂഡൽഹി: കമൽ ഹാസൻ നായകനായ തഗ് ലൈഫിന്റെ പ്രദർശനം സംസ്ഥാനത്ത് തടസപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.
സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്ക് മതിയായ സുരക്ഷ നൽകുമെന്ന സംസ്ഥാന സർക്കാറിന്റെ ഉറപ്പ് ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് രേഖപ്പെടുത്തി.
പ്രസ്താവനകൾ മൂലം സിനിമയുടെ റിലീസ് തടയുന്നതോ, ഒരു കലാകാരനെ കവിത ചൊല്ലുന്നത് തടയുന്നതോ, ഒരു സ്റ്റാൻഡ് അപ്പ് ഷോ റദ്ദാക്കുന്നതോ ആയ സാഹചര്യം ഉണ്ടാകരുതെന്ന് ബെഞ്ച് പറഞ്ഞു.
തൽഫലമായി സിനിമയുടെ റിലീസിന് ഭീഷണിയായി മാറുന്ന ഏതു പ്രവൃത്തിയും തടയണമെന്ന് ബെഞ്ച് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്റെ ഉറപ്പിനുശേഷം മറ്റ് മാർഗനിർദേശങ്ങളൊന്നും നൽകേണ്ടതില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൊതുതാൽപര്യ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
ജൂൺ 17ന് നടന്റെ തഗ് ലൈഫ് എന്ന സിനിമ സംസ്ഥാനത്തെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്ന് കർണാടക സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജനക്കൂട്ടത്തെ തെരുവുകൾ കൈയേറാൻ അനുവദിക്കരുതെന്നും നിരീക്ഷിച്ചു.
കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽ ഹാസന്റെ വിവാദ പരാമർശങ്ങളെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ കന്നഡ പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾക്കിടയിലാണ് കോടതിയുടെ ശാസന.
പരാമർശം കർണാടകയിൽ വൻ പ്രതിഷേധത്തിന് കാരണമായി. കമൽ ഹാസൻ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു.
Tags :